
‘പുതിയ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? ടിവി ഓണ്‍ ചെയ്യാനും ഡോറ് തുറക്കാനും ഗണ്‍മാന്‍ വേണം; ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാല്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കും; അടിമത്വത്തിന്റെ കാലം കഴിഞ്ഞു; സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ’ ; വീണ്ടും വിമർശനങ്ങളുമായി ഗണേഷ്കുമാര്‍
സ്വന്തം ലേഖകൻ
കൊല്ലം:സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന് പറഞ്ഞ വിവാദം വിട്ടൊഴിയും മുൻപ് പുതിയ വിവാദ പരാമർശവുമായി കെ ബി
ഗണേഷ് കുമാര്‍ എംഎൽഎ രംഗത്ത്.
പുതിയ ഐപിഎസുകാര്‍ക്കെതിരെയാണ് ഇത്തവണ എം.എല്‍.എ.യുടെ രൂക്ഷവിമര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പുതിയ ഐപിഎസുകാര്‍ക്ക് കൈയില്‍ ഉളുക്കുണ്ടോ? ടിവി ഓണ്‍ചെയ്യാനും വാഹനത്തിന്റെ ഡോര്‍ തുറന്നുകൊടുക്കാനും ഗണ്‍മാന്‍ വേണം. എസ് പി വന്നാല്‍ ഗണ്‍മാന്‍ കാറിന്റെ ഡോര്‍ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ഇവരെന്താ ജന്മികളോ മറ്റോ ആണോ?. സ്വന്തമായി ഡോര്‍ തുറക്കാന്‍ കൈയില്‍ ഉളുക്കുണ്ടോ? ഓര്‍ഡര്‍ലി സംസ്കാരത്തിന്റെ കാലം കഴിഞ്ഞു. ചിലര്‍ എനിക്കും സ്നേഹം കൊണ്ട് ഡോര്‍ തുറന്നുതരും. വേണ്ടാന്ന് ഞാന്‍ പറയും. ഡോര്‍ തുറക്കാന്‍ ആരോഗ്യമില്ലാത്തപ്പോള്‍ അതുനോക്കാം. ഇപ്പോള്‍ ആരോഗ്യമുണ്ട്”- ഗണേഷ് കുമാര്‍ പറഞ്ഞു.
“പൊലീസിനെ കാണേണ്ടത് അങ്ങനെയല്ല. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാല്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കും.
അടിമത്വത്തിന്റെ കാലം കഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ 184 പൊലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എനിക്ക് അത് തമാശമായിട്ടാണ് തോന്നിയത്. എംഎല്‍എമാര്‍ക്കൊപ്പം നാലും അഞ്ചും പേര്‍ വെറുതെ ഉണ്ട്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാന്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ കുറവ് നികത്താനാകും.
സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ. ബ്രെത്ത് അനലൈസര്‍ എത്ര സ്റ്റേഷനുകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കണം. യാഥാര്‍ത്ഥ്യം പറയാന്‍ കെ ബി ഗണേഷ് കുമാറെ വരൂ. അതു പറയുമ്പോള്‍ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.