
സ്വന്തം ലേഖിക
കോഴിക്കോട്: വിദ്യാർത്ഥിനിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്ക് മാറാൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതി നടുവണ്ണൂർ സ്വദേശി കാവിൽ മുഹമ്മദ് ജാസിം (19) കീഴടങ്ങി. പരാതി നൽകി രണ്ട് മാസത്തിനു ശേഷമാണ് അറസ്റ്റ്. എൻഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. നേരത്തെ ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് എൻ.ഐ.എ. ഇടപെട്ടത്.
ഇതിനിടെയാണ് മുഹമ്മദ് ജാസിം സ്വമേധയാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ സഹപാഠിയായിരുന്നു ജാസിം.കോഴിക്കോട് സ്വദേശിയായ ക്രൈസ്തവ മതവിശ്വാസിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ നഗ്‌ന ചിത്രങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് മുഹമ്മദ് ജാസിം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് കൂട്ടുകാരികളുടെ കൂടെ പാർക്കിൽ ഇരിക്കുമ്പോൾ ഇവിടെ വെച്ച് ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്. സംഭവം പോലിസിനെ ധരിപ്പിച്ചിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടാകാത്തതിനെ തുടന്നാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പിതാവ് പരാതി നൽകിയത്.കൂടാതെ കേസുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പോലീസ് തിരുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജ് പോലീസിനു കൈമാറി.
നടക്കാവ് പോലീസിൽ ആദ്യം താൻ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും പിന്നീട് മകൾ നേരിട്ടെത്തിയാണ് പരാതി നൽകിയതെന്നും പിതാവ് വ്യക്തമാക്കി. ജാസിം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 45,000 രൂപയും നാലു പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിനുശേഷം മാനസികമായി തകർന്ന പെൺകുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. നഗ്‌നവീഡിയോ കാണിച്ച് പണം അപഹരിക്കാൻ ശ്രമിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുഹമ്മദ് ജാസിമിനെതിരേ കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
ഐ.പി.സി.384, 506, 376 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. യുവാവിനെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട്ടുള്ള പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ പത്തൊമ്ബതുകാരിയെ ജൂലായ് 25-ന് കോഴിക്കോട് ബൈപ്പാസ് റോഡിലെ സരോവരത്തെത്തിച്ച് ജാസിം പീഡിപ്പിച്ചെന്നാണ് കേസ്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിയുണ്ടായി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ഏഴിന് വിദ്യാർഥിനി സഞ്ചരിച്ച കാർ തടഞ്ഞുവച്ച് ജാസിം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽകോളേജ് പോലീസിന് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് 164 പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. പീഡനം നടന്നത് മെഡിക്കൽകോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി. മെഡിക്കൽ കോളേജ് സി.ഐ. മൂസ വള്ളിക്കാടൻ ആണ് യുവാവിനെ അറസ്റ്റുചെയ്തത്.
മതപരിവർത്തനശ്രമമുണ്ടായെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്. സിറ്റി പോലീസ് ചീഫ് എ.വി. ജോർജിന് പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. ഈ പരാതിയുടെ നിജസ്ഥിതിയും അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.