
കൊച്ചി: ജ്യൂസ് കടകൾക്കെതിരെ വടിയെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ജില്ലയിൽ ആരംഭിച്ചു. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
രജിസ്ട്രേഷനോ, പ്രവർത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകൾക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക സ്ക്വാഡുകൾ പരിശോധനയ്ക്ക് ഇറങ്ങും.
ജ്യൂസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി മൊത്തവ്യാപാര കടകളിലും ചില്ലറ വില്പന കടകളിലും സ്ക്വാഡെത്തും. സംശയം തോന്നുന്നവ പരിശോധനയ്ക്ക് അയയ്ക്കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം ജ്യൂസ്, ചായ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ഏത് സ്ഥാപനങ്ങളിൽ നിന്നാണ് കടക്കാർ വെള്ളം വാങ്ങുന്നത്, ഇതിന്റെ ഗുണനിലവാരം, കടയ്ക്ക് അംഗീകാരമുണ്ടോ എന്നിവ പരിശോധിക്കും. സംശയം തോന്നുന്നവയുടെ സാമ്പിൾ ശേഖരിക്കും.
മലിനജലത്തിൽ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താൽ പല രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാൻ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങൾ പെട്ടന്ന് കേട് വരുന്നതിനാൽ ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കണം.
ഭക്ഷണ പാഴ്സലിൽ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കടകൾ, പാതയോരങ്ങളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിക്കുന്നു.



