
ജോസഫിൻ്റെ തട്ടകത്തിലും വാക്കിന് വിലയുണ്ടെന്ന് തെളിയിച്ച് ജോസ് കെ.മാണി: തൊടുപുഴയിൽ ജോസ് കെ.മാണി വിഭാഗത്തിൻ്റെ വോട്ടിൽ യു.ഡി.എഫിന് പുതു ജീവൻ
പൊളിറ്റിക്കൽ ഡെസ്ക്
കോട്ടയം: മുന്നണി മര്യാദയും വാക്കിൻ്റെ വിലയും മറ്റാരും തങ്ങളെ പഠിപ്പിക്കണ്ടന്ന് ഒരിക്കൽ കൂടി തെളിയിച്ച് കേരള കോൺഗ്രസ് എം ജോസ് കെ.മാണി വിഭാഗം.
ചങ്ങനാശേരിയ്ക്കും കാഞ്ഞിരപ്പള്ളിയ്ക്കും പിന്നാലെ പി.ജെ ജോസഫിൻ്റെ തട്ടകമായ തൊടുപുഴയിലും ജോസ് കെ.മാണി വിഭാഗം യുഡിഎഫിന് പുതു ജീവനേകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ നഗരസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിൻ്റെ ഏക അംഗം വൈസ് ചെയർമാൻ ആയത് ജോസ് കെ.മാണി വിഭാഗത്തിൻ്റെ ഒറ്റ വോട്ടിൻ്റെ പിൻബലത്തിലാണ്. 12 നെതിരെ 13 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തന്നെ തൊടുപുഴ നഗരസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിന്റെ പേരിലുള്ള വിവാദ കോലാഹലങ്ങൾ യു.ഡി.എഫിൽ തുടരുമ്പോഴാണ് ഇതിൻ്റെ ഭാഗമായുള്ള പ്രകോപനങ്ങളിൽ ഒന്നും വീഴാതെ ജോസ് കെ.മാണി വിഭാഗം നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. നേരത്തെ ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വോട്ടിലാണ് നഗരസഭയിൽ യു.ഡി.എഫ് സീറ്റ് നില നിർത്തിയത്.
കഴിഞ്ഞ ദിവസം നടന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് ധാരണ പ്രകാരം രാജി വയ്ക്കാൻ തയ്യാറായ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം, ഈ ധാരണ തിരഞ്ഞെടുപ്പിലും പാലിച്ചു.
എന്നാൽ , ഇടുക്കി ജില്ലയിലെ വാത്തിക്കുടിയിൽ മുന്നണി മര്യാദയ്ക്ക് യാതൊരു വിലയും നൽകാതെ പ്രവർത്തിച്ചത് ജോസഫ് വിഭാഗമാണ്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പരാജയപ്പെട്ടത് ജോസഫ് ഗ്രൂപ്പ് മെമ്പർ വിട്ടു നിന്നതിനാലായിരുന്നു.
ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലും തൊടുപുഴയിലും ജോസഫിന് വേണ്ടി ജോസ് കെ.മാണി മാന്യത കാട്ടിയപ്പോഴാണ് വാത്തിക്കുടിയിൽ തിരിച്ചടി കിട്ടിയത്.