
കോട്ടയം: ഈഴവ സമുദായത്തിൽ പെട്ട റിട്ട. ഡിവൈഎസ്പിയും കിടങ്ങൂർ പഞ്ചായത്ത് സെക്രട്ടറിയായ സഹോദരനും പരവ സമുദായത്തിൽ പെട്ടവരാണെന്ന വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടിയതായ പരാതിയിൻമേൽ ഏറ്റുമാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ നൽകിയ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റുമാനൂർ ചെറുമല വീട്ടിൽ റിട്ട. ഡിവൈഎസ്പി ബാബു സി കെ (62), ഇയാളുടെ സഹോദരനും കിടങ്ങൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ രാജീവ് എസ് കെ എന്നിവരാണ് വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി സ്വന്തമാക്കി തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഈഴവ സമുദായ അംഗങ്ങളായ ഇരുവരും എസ് സി/എസ് ടി വിഭാഗമായ പരവൻ സമുദായത്തിലപ്പെട്ടവരാണെന്ന് വരുത്തി തീർത്താണ് ജോലി സ്വന്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതിയായ ബാബു സി കെ 2019 ജൂലൈ 31 നാണ് ഡി വൈ എസ് പിയായി റിട്ടയർ ചെയ്തത്. രണ്ടാം പ്രതിയായ രാജീവ് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സർവീസിൽ തുടരുകയുമാണ്.
പട്ടികജാതിക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റ് വഴിയാണ് കേരള സർക്കാർ സർവീസിൽ ഇവർ പ്രവേശിച്ചതെന്നും എന്നാൽ ഇവരുടെ യഥാർത്ഥ ജാതിപദവി ഹിന്ദു ഈഴവയാണെന്നും ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ കോട്ടയം വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ശരിവെക്കുകയും തുടർന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ കിർത്താഡ്സ് അന്വേഷിക്കാൻ നിർദ്ദേശിക്കുകയും ആയിരുന്നു. കിർത്താഡ്സ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പരവ സമുദായത്തിൽ പെട്ടവരല്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് അനധികൃതമായി വ്യാജരേഖ ചമച്ച് ജോലി സമ്പാദിച്ച ഇരുവർക്കും എതിരെ കേസെടുത്തത്.
വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടുകയും ഇപ്പോഴും ജോലിയിൽ തുടരുകയും ചെയ്യുന്ന കിടങ്ങൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ രാജീവിനെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റും ഉത്തരവിട്ടിട്ടുണ്ട്.