പൊതുമേഖല സ്‌ഥാപനങ്ങളിലും മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും ജോലി വാഗ്‌ദാനം; വ്യാജ ലെറ്റര്‍ പാഡുകളും ഇ-മെയില്‍ സന്ദേശങ്ങളും അയച്ച്‌ വിശ്വാസം നേടിയെടുത്തു; പലരിൽ നിന്നായി തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; തട്ടിപ്പിന്‌ ഇരയായത് മുതിർന്ന രാഷ്ര്‌ടീയ നേതാക്കളടക്കമുള്ളവർ; യുവതിയടക്കം രണ്ട് പേർ പിടിയിൽ

Spread the love

സ്വന്തം ലേഖിക

ചേര്‍ത്തല: പൊതുമേഖല സ്‌ഥാപനങ്ങളിലും മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും
ജോലി വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്‌റ്റില്‍.

തിരുവനന്തപുരം ജെ.എം. അപ്പാര്‍ട്ടുമെന്റില്‍ രണ്ട്‌ ഡി ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇന്ദു (സാറ-35), ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ്‌ മന്നനാട്ട്‌ വീട്ടില്‍ ശ്രീകുമാര്‍ (53) എന്നിവരെയാണ്‌ ചേര്‍ത്തല പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പൊതുമേഖല സ്‌ഥാപനങ്ങളിലും മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയതായാണ്‌ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌ഥാന പൊതുമേഖല സ്‌ഥാപനമായ ഹോംകോയിലെയും മാനേജ്‌മെന്റ്‌ സ്‌കൂളുകളിലെയും വ്യാജ ലെറ്റര്‍ പാഡുകളില്‍ പ്രവേശന രേഖയും ഉദ്യോഗസ്‌ഥരുടെ പേരില്‍ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയുമാണ്‌ ഇവര്‍ തട്ടിപ്പ്‌ നടത്തിയത്‌.
ഔദ്യോഗികമാണെന്ന്‌ കാട്ടാന്‍ ലെറ്റര്‍ പാഡുകളും ഇ-മെയില്‍ സന്ദേശങ്ങളും ആയച്ച്‌ ആളുകളെ വിശ്വസിപ്പിച്ചാണ്‌ യുവതി പണം വാങ്ങിയത്‌.

ഹോംകോയില്‍ പാര്‍ട്ട്‌ ടൈം അണ്‍സ്‌കില്‍ഡ്‌ വര്‍ക്കറുടെ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. ഹോംകോയില്‍ ജോലി ലഭിക്കുന്നതിന്‌ മൂന്ന്‌ ലക്ഷം രൂപയും സ്‌കുളുകളിലേക്കുള്ള നിയമനത്തിന്‌ എട്ട്‌ ലക്ഷം രൂപയും വരെ വാങ്ങിയതായി കാട്ടിയാണ്‌ പരാതികള്‍.

വിവാഹത്തെത്തുടര്‍ന്ന്‌ ആലപ്പുഴ കലവൂരിലെത്തിയ സാറയെന്ന് വിളിക്കുന്ന ഇന്ദുവാണ്‌ തട്ടിപ്പിലെ മുഖ്യ സൂത്രധാരയെന്ന്‌ പോലീസ്‌ പറഞ്ഞു. തട്ടിപ്പ്‌ സംബന്ധിച്ച്‌ ഇവര്‍ക്കെതിരേ 38 പരാതികള്‍ ചേര്‍ത്തല പോലീസിന് ലഭിച്ചിട്ടുണ്ട്‌.

ഇവര്‍ക്കെതിരേ തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനില്‍ രണ്ട്‌ സാമ്പത്തിക വഞ്ചനാ കേസുകള്‍ നിലവിലുണ്ട്‌. വയനാട്‌ അമ്പലവയല്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഒന്‍പത്‌ പേരില്‍ നിന്ന്‌ 18 ലക്ഷം തട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്‌.

സംസ്‌ഥാനത്തിന്റെ മറ്റ്‌ സ്‌ഥലങ്ങളിലും ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
യുവതിയുമായി നേരിട്ട്‌ ബന്ധമുളളയാളാണ്‌ ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ താലൂക്കില്‍ ആര്‍.എസ്‌.എസ്‌ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ വഴിയാണ്‌ തട്ടിപ്പിന്‌ ഇരയായവര്‍ യുവതിക്ക്‌ പണം നല്‍കിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

യുവതി തന്റെ മക്കള്‍ക്ക്‌ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ 5.15 ലക്ഷം തട്ടിയെന്ന്‌ കാട്ടി ശ്രീകുമാറും പോലീസിന്‌ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇന്ദു പിടിയിലായത്‌. ചോദ്യം ചെയ്യലില്‍ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന്‌ വെളിപ്പെടുത്തിയതോടെയാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ മുതിര്‍ന്ന രാഷ്ര്‌ടീയ നേതാക്കളടക്കം തട്ടിപ്പിന്‌ ഇരയായിട്ടുണ്ട്‌. യുവതി പിടിയിലായതോടെ ഇവര്‍ തട്ടിപ്പിനിരയായാക്കിയ കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്‌. ഇതോടെ തട്ടിപ്പിന്റെ വ്യാപ്‌തി ഇനിയും ഉയരുമെന്നാണ്‌ സൂചന.

ചേര്‍ത്തല ഡിവൈ.എസ്‌.പി ടി.ബി വിജയന്‍, സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സി. വിനോദ്‌കുമാര്‍, എസ്‌.ഐ എം.എം വിന്‍സെന്റ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.
കോടതിയില്‍ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തില്‍ വിട്ടു. ഇന്ദുവിനെ റിമാന്‍ഡ്‌ ചെയ്‌തു.