
ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് : മൃതദേഹങ്ങൾ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുപോകുന്നില്ല: ജിസ്‌മോളുടെ വിവാഹത്തിന്റെ തുടക്കകാലം മുതല്‍ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കുടുംബം: നിറത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിലുള്ള കുത്തുവാക്കുകൾ നേരിടേണ്ടിവന്നു
പാലാ: പെണ്‍ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്.2020 സെപ്റ്റംബർ 25 ന് അഡ്വ ജിസ്മോള്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ല്‍ ആയിരുന്നു ജിസ്‌മോളുടെ വിവാഹം. വിവാഹത്തിന്റെ തുടക്കകാലം മുതല്‍ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് ജിസ്‌മോള്‍ കടന്നുപോയതെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള കുത്തുവാക്കുകളായിരുന്നു ഏറെയും. ഇതിനിടെ ജിസ് മോളെ പലവട്ടം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതായും സഹോദരൻ ജിറ്റു പറയുന്നുണ്ട്.
ഏറ്റുമാനൂരില്‍ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോളിന്റെയും മക്കളായ നേഹയുടെയും നോറയുടെയും മരണത്തില്‍ ഇന്നു സംസ്‌കാരം നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിലെ ചെറുകര സെന്റ് മേസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് 3.30നാണ് സംസ്‌കാരം നടത്തുക. ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ എത്തിക്കും.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ നേരിട്ട് സെമിത്തേരിയിലേക്കായിരിക്കും കൊണ്ടുപോകുക. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നില്ല.
ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയില്‍ സംസ്‌കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്‌മോളുടെ കുടുംബം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണം. തുടര്‍ന്ന് സഭാതലത്തില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം നടത്താന്‍ ധാരണയായത്. പൊതുദര്‍ശനത്തിനുശേഷം ഉടന്‍ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും. ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
നിറത്തിന്റെ പേരിലും സാമ്പത്തിക സ്ഥിതിയുടെ പേരിലും ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് മുതല്‍ ജിസ്‌മോളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.