
ഏറ്റുമാനൂർ സീറ്റിൽ യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യം: ജിം അലക്സ്സ് മുതൽ ചിൻറു കുര്യൻ വരെയുള്ള കരുത്തുറ്റ യൂത്തൻമാരുടെ ലിസ്റ്റുമായി പ്രവർത്തകർ: ഏറ്റുമാനൂർ പിടിച്ചെടുക്കാൻ യുവജനങ്ങളെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തം
തേർഡ് ഐ ബ്യൂറോ
കോട്ടയം: സി.പി.എമ്മിന്റെ കൈവശമിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് തിരികെ പിടിക്കാൻ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. യുവജനങ്ങളെ രംഗത്തിറക്കി കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാക്കേണ്ട നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു സ്ഥാനാർത്ഥി പട്ടിക തന്നെ ഏറ്റുമാനൂരിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പുറത്തു വിട്ടു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ജനകീയനായ യുവ നേതാവ് ജിം അലക്‌സിന്റെ പേരാണ് ഏറ്റുമാനൂരിലെ പ്രവർത്തകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. കഴിഞ്ഞതിനു തൊട്ടു മുൻപ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഏറ്റുമാനൂർ ഡിവിഷനിലേയ്ക്കു കോൺഗ്രസ് പ്രവർത്തകരുടെ സ്ഥാനാർത്ഥിയിയാ ജിം അലക്‌സാണ് മത്സരിച്ചത്. അന്ന് കോൺഗ്രസിന്റെ ശക്തി തെളിയിക്കുന്ന പ്രകടനമാണ് അന്ന് നടത്തിയത്. ഈ ശക്തിയുടെ അടിസ്ഥാനത്തിലാണ് ജിം അലക്‌സിനെ തന്നെ ഏറ്റുമാനൂരിൽ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ രണ്ടാമത് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ പേരും പ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിറ്റിനേയും ഏറ്റുമാനൂരിലേയ്ക്ക് പരിഗണിക്കണമെന്ന് ജനകീയ പട്ടികയിൽ ആവശ്യം ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളെ പരിഗണിക്കുന്നുണ്ടെങ്കിൽ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് എന്നിവരുടെ പേര് പരിഗണിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.
നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് നൽകണമെന്ന ആവശ്യമാണ് കോൺഗ്രസും യു.ഡി.എഫും ഉയർത്തുന്നത്. ജോസഫ് വിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇവിടെ നിന്നും വിജയിച്ചിരുന്നു. അതു കൊണ്ടു തന്നെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ട് എന്ന്് കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. എന്നാൽ, ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് വിട്ടു നൽകരുതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. അതുകൊണ്ടു തന്നെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം