ജില്ലയുടെ അമര സ്ഥാനത്തിരുന്ന പി.പി. ദിവ്യയുടെ പതനം പെട്ടെന്നായിരുന്നു: ഒറ്റ പ്രസംഗമാണ് അവരെ ജയിലിലാക്കിയത്: തലയെടുപ്പോടെ ഉദ്ഘാടനത്തിനെത്തിയ ജയിലിൽ തല കുനിച്ച് അന്തേവാസിയായി

Spread the love

കണ്ണൂർ: ഒരു കാലത്ത് താന്‍ നിരവധി പരിപാടികളില്‍ ഉദ്ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനകത്തെ സെല്ലില്‍ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പി പി ദിവ്യയെത്തിയെത്തിയത് തികച്ചും യാദൃശ്ചികമായാണ്.

ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്.

തന്റെ വിമര്‍ശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിടത്തും ശബ്ദമിടറാതെ നിര്‍ന്നിമേഷയോടെയായിരുന്നു മൂന്ന് മണിക്കുറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പി പി ദിവ്യ നേരിട്ടത്. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയത്. ശേഷം തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി.

കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി പി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂര്‍ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

അതേസമയം, പി പി ദിവ്യ ഒക്ടോബര്‍ 30 തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരുമെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.

അതേസമയം കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.

കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല.

ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.

14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.