
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച രണ്ട് ചീറ്റകള്‍ അടുത്തിടെ ചത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ശിക്കാരി ശംഭു’എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോയില്‍ എത്തിച്ച ഉദയ് എന്ന ആണ് ചീറ്റയാണ് അസുഖത്തെ തുടര്‍ന്ന് ചത്തത്. കഴിഞ്ഞ മാസം സാഷ എന്ന പെണ് ചീറ്റ വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ചീറ്റകളുടെ മരണവുമായി ബന്ധപ്പെട്ടിട്ട ട്വീറ്റില്‍ മോദിയെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ചതിനെ കുറിച്ചും ജയ്റാം രമേശ് പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ സന്ദർശനത്തിനിടെ കടുവകളെ കണ്ടില്ലെന്ന് പറഞ്ഞ ഒരു മാധ്യമ റിപ്പോർട്ട് റീട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശിക്കാരി ശംഭുവിന് ബന്ദിപ്പൂരിൽ കടുവയെ കാണാൻ കഴിഞ്ഞിഞ്ഞില്ലെന്ന് തോന്നുന്നു. അദ്ദേഹം ദേഷ്യപ്പെട്ടു. എസ്പിജി വനം ജീവനക്കാരെ കുറ്റപ്പെടുത്തി അവർ സുരക്ഷയെ കുറ്റപ്പെടുത്തുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാനാണ് ഉദയ് എന്ന ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. ‘ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റ, കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല’ ജെഎസ് ചൗഹാൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോ നാഷണൽ പാർക്കിൽ എത്തിച്ച രാണ്ടാമത്തെ ചീറ്റയാണ് ഇപ്പോൾ ചത്തത്. ഇതോടെ ചീറ്റകളുടെ എണ്ണം 18 ആയിരിക്കുകയാണ്.



