ഭുവനേശ്വർ: മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ വനിത കമ്മീഷൻ ആദ്യ അധ്യക്ഷയുമായ ജയന്തി പട്നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
മുൻ ഒഡിഷ മുഖ്യമന്ത്രി ജെ.ബി. പട്നായിക്കിന്റെ പത്നിയും നാലുതവണ എം.പിയുമായ ജയന്തി പട്‌നായിക് വാർധക്യ സഹജമായ അവശതയിലായിരുന്നു.
1932 ഏപ്രിൽ ഏഴിന് ഗഞ്ചം ജില്ലയിലെ അസ്കയിൽ ജനിച്ച ജയന്തി പട്നായിക് കട്ടക്കിലെ ശൈലബാല വിമൻസ് ഓട്ടോണമസ് കോളജിൽനിന്ന് സോഷ്യോളജിയിൽ ബിരുദവും മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കട്ടക്കിൽനിന്നും ബെർഹാംപുരിൽനിന്നുമാണ് അവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. തന്റെ സേവനത്തിലൂടെയും സമർപ്പണത്തിലൂടെയും ഒഡീഷയിലെ ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു ജയന്തി പട്നായിക് എന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ഒ.പി.സി.സി പ്രസിഡന്റ് ശരത് പട്‌നായക്, ഒഡിഷ ഗവർണർ ഗണേഷി ലാൽ തുടങ്ങിയവരും അനുശോചനം അറിയിച്ചു.