
തൊടുപുഴ: ഹണി ട്രാപ് മോഡലിൽ തൊടുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയ കേസിൽ ഒത്തുതീർപ്പിന് ഉന്നതതല സമ്മർദ്ദം. ജ്വല്ലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയ സ്വർണത്തിൻ്റെ പണം നൽകി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
മുൻ എംഎൽഎ മാത്യു സ്റ്റീഫൻ ഒന്നാം പ്രതിയായ കേസിൽ ഉന്നത രാഷ്ട്രീയ നേതാവാണ് ഒത്തുതീർപ്പ് നീക്കങ്ങൾക്ക് പിന്നിൽ. ഇതിൻ്റെ ഭാഗമായി തൊടുപുഴയിലെ ചില വ്യാപാര പ്രമുഖരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസായതിനാൽ നഷ്ടപ്പെട്ട പണം നൽകിയാൽ പരാതി പിൻവലിക്കാൻ സാധിക്കുമെന്ന സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവരുമായും ബന്ധപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പിനൊപ്പം ഹണി ട്രാപിനും ശ്രമിച്ചതിനാൽ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരായ സ്ഥാപനം. ജ്വല്ലറി ഉടമയെയും ജീവനക്കാരെയും സ്ത്രീ വിഷയത്തിലുള്ള കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ലെന്നും അവർ വ്യക്തമാക്കിയതായി അറിയുന്നു. ജനുവരി 17, 27, 28 തീയതികളിലാണ് മാത്യു സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിൽ തട്ടിപ്പ് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 17ന് ചെക്ക് നൽകി 1.69 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ സംഘം, ജനുവരി 27ന് എത്തി 10 പവൻ സ്വർണം എടുക്കുകയും ജീവനക്കാരോട് മോശമായി പെരുമാറിയ ശേഷം കൂട്ടത്തിലുള്ള സ്ത്രീയെ അപമാനിച്ചതായി കാട്ടി തൊടുപുഴ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസിന് ബോധ്യമായി.
തൊട്ടടുത്ത ദിവസം ജ്വല്ലറിയിലെത്തി ഭീഷണിപ്പെടുത്തി നേരത്തേ കൊടുത്ത ചെക്കുകളും തിരികെ വാങ്ങിയതായാണ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. അതിനിടെ, കേസിൽ മറ്റ് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹണി ട്രാപ് മോഡൽ പരാതി തട്ടിപ്പ് സംഘത്തെ കൊണ്ട് പിൻവലിപ്പിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.
തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതിൻ്റെ പകുതി തുകക്ക് പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന രീതിയിലാണ് ഇവർ ബന്ധപ്പെട്ടത്. ഇവർക്കും കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. മാത്യു സ്റ്റീഫനെ കൂടാതെ കേസിൽ പ്രതികളായ ജിജി, സുബൈർ, പുരുഷോത്തമൻ എന്നിവർ കോട്ടയം ജയിലിൽ റിമാൻഡിലാണ്.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മുക്കുപണ്ട പണയ തട്ടിപ്പ് കേസിലാണ് മൂവരും അറസ്റ്റിലായത്. കോട്ടയത്തെ ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിയ ശേഷമേ തട്ടിയെടുത്ത സ്വർണം എന്ത് ചെയ്തുവെന്നത് അടക്കം കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.