മോഷ്ടിച്ച ഇരുപതര പവൻ സ്വർണം സ്വർണക്കടയിൽ വിറ്റു; പ്രതിയുമായി കടയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ സ്വർണക്കടയുടമ ജീവനൊടുക്കി

Spread the love

കടുത്തുരുത്തി: മോഷണക്കേസ് പ്രതിയുമായി പൊലീസ് സ്വർണക്കടയിൽ തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ ജീവനൊടുക്കി.

മുഹമ്മ ജംക്‌ഷനു സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണു മരിച്ചത്.

കടുത്തുരുത്തി പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതി, തൊടുപുഴ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തുമ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും വിളിച്ചുവരുത്തി തുറപ്പിച്ചു. തെളിവെടുപ്പ് നടക്കുന്നതിനിടെ രാധാകൃഷ്ണ കടയിൽ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ: സതിയമ്മ. മക്കൾ: റെജിഷ്, റെജിമോൾ.

മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതിൽ തകർത്തു സെൽവകുമാർ കവർച്ച നടത്തിയത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാൾ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 34 മോഷണക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.