തലസ്ഥാനത്തു നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും ജർമൻ വനിത കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ലിസയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസ അമൃതപുരിയിലും എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജർമൻ എംബസി വഴി ബന്ധുക്കളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാർച്ച് 5ന് തിരികെ പോയിരുന്നു. ഇയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീർഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.മാർച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജർമനിയിൽനിന്ന് പുറപ്പെട്ടത്. മാർച്ചിൽ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജർമൻ കോൺസുലേറ്റിൽ മാതാവ് പരാതി നൽകിയിരുന്നു. മുമ്പ് ലാത്വിയൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് തങ്ങളുടെ ഭാഗത്തുനിന്നും ഒരുതരത്തിലും വീഴ്ച സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ്. ലിസയെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ലാത്വിയൻ യുവതിയുടെ സഹോദരി രംഗത്തെത്തിയിരുന്നു.