ജയചന്ദ്രന്റെ പാട്ടുകൾ നിധിപോലെ സൂക്ഷിക്കുന്ന പ്രദീപ്കുമാർ വേദനയോടെ ഓർക്കുന്നു: ആരാധകനായി തുടങ്ങി കുടുംബാംഗമായി മാറി: ജയചന്ദ്രൻ ഇവർക്ക് കുടുംബ കാരണവർ: ഒരു കത്താണ് ഇവരുടെ കൂടിക്കാഴ്ചയ്ക്ക് നിമിത്തമായത്.

Spread the love

തിരുവനന്തപുരം: 1982-ല്‍ കൈയ്യില്‍ കിട്ടിയ ആ ഒറ്റവരി കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു- ‘നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അടുത്തയാഴ്ച പാടാൻ വരുന്നുണ്ട്.
നിങ്ങള്‍ വരൂ…കാണാം..’ പത്തു വയസ്സ് മുതല്‍ കാതിലും ഹൃദയത്തിലും കയറിക്കൂടിയ ആ ശബ്ദത്തിന്റെ ഉടമയുടെ കൈപ്പടയാണത്. ഏതോ സിനിമാ മാസികയില്‍ കണ്ട വിലാസത്തില്‍ അയച്ചുനോക്കിയ കത്തിനുള്ള മറുപടിയാണ്.

കൗമാരക്കാരനായ പ്രദീപ്കുമാർ അങ്ങനെ സ്വപ്നത്തിലെന്നപോലെ പി.ജയചന്ദ്രനെ നേരിട്ടുകണ്ടു. അപൂർവമായ പ്രതിഭാ-ആരാധക ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പൂജപ്പുര ‘വൈഷ്ണവ’ത്തിലെ, ജയചന്ദ്രന്റെ മുഴുവൻ പാട്ടുകളും നിറഞ്ഞ മുറിയിലിരുന്ന് വേദനയോടെ പ്രദീപ്കുമാർ ഓർമകളെ തൊട്ടു. ആ മുറിയില്‍ തൊടുന്നതിലും കാണുന്നതിലുമെല്ലാം ജയചന്ദ്രൻ മാത്രം.

ആരാധകനായി തുടങ്ങി കുടുംബാംഗമായി മാറിയ ഗാഢബന്ധമാണ് അധ്യാപകനും കലാകാരനുമായ പ്രദീപ്കുമാറും ജയചന്ദ്രനും തമ്മില്‍. കുട്ടിക്കാലം മുതല്‍ ആരാധനാമൂർത്തിയായിരുന്ന പ്രിയഗായകന്റെ ഓരോ പാട്ടും ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും പ്രദീപിനൊപ്പമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് എത്തിയാല്‍ ജയചന്ദ്രൻ തങ്ങുന്ന വീടായി മാറുംവരെ ആ ബന്ധം വളർന്നു. ആദ്യ കൂടിക്കാഴ്ചക്കുശേഷം തന്റെ പാട്ടുകളുടെ ശേഖരം നിധിപോലെ കാക്കുന്ന പ്രദീപ് എന്ന യുവാവിനെക്കാണാൻ ജയചന്ദ്രൻ, പ്രദീപിന്റെ മലയിൻകീഴ് കുടുംബവീട്ടിലെത്തുന്നത് 1986-ലാണ്. ”ഇത്രയും ആത്മാർഥതയുള്ള നിന്നെ എനിക്ക് കളയാൻ പറ്റില്ല” എന്നു പറഞ്ഞ് അന്ന് ചേർത്തുപിടിച്ചതാണ്. ട്യൂഷനെടുത്ത് കിട്ടുന്ന പണം മുഴുവൻ മാറ്റിവെച്ച്‌ സ്വരുക്കൂട്ടിയായിരുന്നു ആ ശേഖരം.

പൂജപ്പുരയിലെ വീട്ടിലേക്ക് മാറിയപ്പോഴും ഒരു വലിയ മുറി ജയചന്ദ്രനായി മാത്രം നീക്കിവെച്ചിരുന്നു. ആദ്യസിനിമാ ഗാനമായ ‘മഞ്ഞലയില്‍ മുങ്ങിത്തോർത്തി..’യുടെ ഗ്രാമഫോണ്‍ റെക്കോഡ് മുതല്‍ തുടങ്ങുന്നു ഈ മുറിയിലെ ശേഖരം. റെക്കോഡുകള്‍, കാസറ്റുകള്‍, സി.ഡി.കള്‍, ഡി.വി.ഡി.കള്‍ തുടങ്ങി അവസാന പാട്ടുകളടങ്ങിയ പെൻഡ്രൈവുകള്‍ വരെ കാലമാറ്റത്തിനൊപ്പം ഈ മുറിയിലേക്ക് ചേക്കേറി. മലയാളത്തിലെ ആദ്യ ഭക്തിഗാന റെക്കോഡായ ‘പുഷ്പാഞ്ജലി’യുടെ ശേഷിക്കുന്ന അപൂർവ കോപ്പിയും കാണാം ഇക്കൂട്ടത്തില്‍.

ഗായകൻ കൂടിയായ പ്രദീപ്കുമാർ ഒരു ചെറിയ സ്റ്റുഡിയോയും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ജയചന്ദ്രൻ തങ്ങാൻ വരുമ്പോഴൊക്കെ പാട്ടുപാടിയും കേട്ടുമിരിക്കാനാണിത്. ഇവിടെയെത്തിയാല്‍ രാത്രി വൈകുംവരെ പാട്ടുകളെക്കുറിച്ച്‌ സംസാരിച്ചും പാടിയുമിരിക്കും. തന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗള്‍ഫ് പരിപാടി മാറ്റിവെച്ച്‌ പ്രിയഗായകൻ വിമാനത്തിലെത്തിയത് ഓർക്കുന്നു പ്രദീപ്.

ചെന്നൈ വിട്ട് തൃശ്ശൂരിലെ ഫ്ളാറ്റിലേക്ക് മാറിയപ്പോള്‍ ജയചന്ദ്രൻ തന്റെ സ്വകാര്യ ഗാനശേഖരം പ്രദീപീന് കൈമാറിയിരുന്നു. കഴിഞ്ഞ ഓണത്തിനാണ് ഇവിടേക്ക് ഒടുവില്‍ വന്നത്. അന്നും വൈകുംവരെ പാട്ടുമാത്രം നിറഞ്ഞു ഈ വീട്ടില്‍. പ്രദീപിന്റെ ഭാര്യയും അധ്യാപികയുമായ ജയലേഖയ്ക്കും മക്കള്‍ ലക്ഷ്മിക്കും കൃഷ്ണയ്ക്കും ജയചന്ദ്രനാണ് വീട്ടുകാരണവർ.