
തിരുവനന്തപുരം: സർക്കാരിന്റെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാനെ അട്ടിമറിക്കാൻ സ്വകാര്യ ഡിസ്റ്റിലറികളുടെ ശ്രമമെന്ന് സർക്കാർ.
എറണാകുളം , പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില്‍ എത്തിയ ജവാൻ റമ്മില്‍ മാലിന്യം കണ്ടെന്നായിരുന്നു പ്രചാരണം. കുപ്പിയുടെ അടിവശത്ത് കാണപ്പെട്ട തരിപോലുള്ള വസ്തുക്കള്‍ മാലിന്യമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ കുപ്പിയില്‍ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു.
ബ്ളെൻഡിംഗ് വേളയില്‍ മദ്യത്തിന് നിറം നല്‍കാൻ ചേർക്കുന്ന കാരമല്‍ എന്ന വസ്തു ലയിക്കാതെ കിടന്നതാണെന്നും ജവാൻ നിർമിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതർ അറിയിച്ചു. ഈ മദ്യം ഉപയോഗിക്കുന്നത് ഒരുവിധ ആരോഗ്യപ്രശ്നത്തിനുംകാരണമാവില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ ജവാൻ ഉപയോഗിക്കുന്നവർക്കിടയില്‍ ദിവസങ്ങളായുണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരേ ബാച്ചില്‍പ്പെട്ട ഒരു ലിറ്ററിന്റെയും 750 മില്ലിയുടെയും ബോട്ടിലുകളാണ് രണ്ട് ജില്ലകളിലെയും വെയർഹൗസുകളിലെത്തിയിരുന്നത്. ഇ.എൻ.എയും (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) വെള്ളവും കാരമലും ഫ്ളേവറും ചേർത്ത് ബ്ളെൻഡ് ചെയ്താണ് മദ്യം ഉണ്ടാക്കുന്നത്. ബ്ളെൻഡിംഗ് കഴിഞ്ഞാല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ സാമ്പിള്‍ പരിശോധന നടത്തിയ ശേഷമാണ് കുപ്പികളില്‍ നിറയ്ക്കല്‍ നടത്താറുള്ളത്.
മദ്യനിർമാണത്തിന് എത്തിക്കുന്ന ഇ.എൻ.എയുടെ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സാമ്പിള്‍ പരിശോധന.