ജാതിയുടെ പേരിൽ അധിക്ഷേപിച്ചു, നിരന്തരം ഉപദ്രവിച്ചു: വനിതാ ഡോക്ടർ ജീവനൊടുക്കി

Spread the love

സ്വന്തംലേഖകൻ

ന്യൂഡൽഹി: മുതിർന്ന ഡോക്ടർമാരിൽ നിന്നും ജാതീയമായ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച് മുംബയിൽ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. ബി.വൈ.എൽ നായർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായ സൽമാൻ തദ്വിയാണ് ആത്മഹത്യ ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ഹേമാ അഹൂജ, ഭക്തി മെഹർ, അങ്കിത ഖണ്ഡിവാൽ എന്നീ ഡോക്ടർമാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. മൂവരും തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്ന് സൽമാൻ തന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസും അറിയിച്ചു.അതേസമയം, സംഭവത്തിൽ നേരത്തെ മാനേജ്മെന്റിനടക്കം പരാതി നൽകിയിട്ടും ആരും നടപടിയെടുത്തില്ലെന്ന് സൽമാന്റെ മാതാവ് ആരോപിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ടതിന്റെ പേരിൽ തന്നെ മൂവരും ചേർന്ന് പീഡിപ്പിക്കുമെന്ന് മകൾ നിരന്തരം പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇനിയെങ്കിലും അവൾക്ക് നീതി കിട്ടണമെന്നും അമ്മ അബേദ ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ തള്ളിയ ആശുപത്രി അധികൃതർ സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു വിധത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയെടുക്കുമെന്നം ആശുപത്രി ഡീൻ ഉറപ്പ് നൽകി.