ജാതിപീഡനത്തെ തുടർന്ന് വനിതാ ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയർ ഡോക്ടർമാർ അറസ്റ്റിൽ

ജാതിപീഡനത്തെ തുടർന്ന് വനിതാ ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയർ ഡോക്ടർമാർ അറസ്റ്റിൽ

സ്വന്തംലേഖിക

മുംബൈ: ജാതിപീഡനത്തെ തുടർന്ന് ദളിത് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് സീനിയർ ഡോക്ടർമാർ അറസ്റ്റു ചെയ്തു. പായലിൻറെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡൽവാർ എന്നിവരാണ് പിടിയിലായത്. മുംബൈ നായർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി ഡോക്ടർ പായൽ തദ്വി മേയ്22 നാണ് ആത്മഹത്യചെയ്തത്. പായലിൻറെ ആത്മഹത്യക്ക് പിന്നാലെ മൂന്നുപേരും ഒളിവിലായിരുന്നു. മുംബൈ സെഷൻ കോടതിയിൽ മൂന്നുപേരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മകളുടെ ആത്മഹത്യക്ക് കാരണക്കാരയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിൻറെ കുടുംബം മുംബൈയിലെ ബിവൈഎൽ നായർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചിരുന്നു. പായലിൻറെ അമ്മ അബേദ, പിതാവ് സൽമാൻ എന്നിവരാണ് ആശുപത്രിക്ക് മുന്നിൽ സമരവുമായി എത്തിയത്.സമരത്തിൽ പായലിൻറെ ഭർത്താവ് ഡോ. സൽമാൻ താദ്വിയും പങ്കെടുത്തു. പായലിൻറെ ആത്മഹത്യ കൊലപാതകമാണ്. ജാതിപീഡനം നടത്തിയ മൂന്ന് വനിതാ ഡോക്ടർമാരാണ് പായലിൻറെ മരണത്തിന് കാരണമെന്നും ഡോ. സൽമാൻ പറഞ്ഞിരുന്നു. സീനിയേഴ്‌സ് മകളെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി തവണ പായലിൻറെ മാതാപിതാക്കൾ ആശുപത്രി അധികാരികളെ സമീപിച്ചിരുവെന്നും ഡോ. സൽമാൻ പറഞ്ഞിരുന്നു.