
ചാമ്പ്യൻസ് ട്രോഫിക്ക് ബുംറ ഇല്ല ; ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടം ; ജെയ്‌സ്വാളിനും ടീമിൽ ഇടമില്ല ; ഇന്ത്യയുടെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു
മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടം. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. മറ്റൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്‌സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയട്ടാണ്.
നേരത്തെ, ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. അതിനിടെയാണ് ബുമ്ര ഫിറ്റല്ലെന്ന കാര്യം ബിസിസിഐ പുറത്തുവിട്ടത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. താരത്തിന്റെ പുരോഗതിയെക്കുറിച്ച് അടുത്തിടെ ഒരു അപ്‌ഡേറ്റും ലഭ്യമായിരുന്നില്ല. നിലവില്‍ ബെംഗളൂരു, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റെടുത്ത് മിന്നും ഫോമിലുള്ള സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്‌ക്വാഡ് മാത്രമാണെന്നും വരുണ്‍ ചക്രവര്‍ത്തിയെ ഇനിയും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂവെന്നും അശ്വിന്‍ പറഞ്ഞിരുന്നു. അശ്വിന്‍ പറഞ്ഞത് അതുപോലെ സംഭവിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.