
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീണ്ട വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ഒടിടി സ്ട്രീമിംഗ് കരാറില്‍ നിന്ന് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ പിന്മാറിയെന്നാണ് സൂചന.
വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ വലിയ കരാര്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. 121 കോടിയുടേതായിരുന്നു പ്രൈം വീഡിയോയുമായുള്ള കരാര്‍. റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണമാണ് പ്ലാറ്റ്‍ഫോമിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. കരാറില്‍ നിന്ന് പ്രൈം വീഡിയോ പിന്മാറിയേക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. ഏറ്റവും ഒടുവില്‍ ഈ മാസം 9-ാം തീയതി ചിത്രം കാണുമെന്ന് ആയിരുന്നു സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഉണ്ടായില്ല. കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഒരാള്‍ രോഗബാധിതൻ ആയെന്നായിരുന്നു വിശദീകരണം. ഇനി എപ്പോഴായിരിക്കും സ്‍ക്രീനിംഗ് എന്നതില്‍ വ്യക്തതയില്ല. മുന്‍നിശ്ചയ പ്രകാരം 9-ാം തീയതി സ്ക്രീനിംഗ് നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍ എത്തും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സ്ക്രീനിംഗ് മുടങ്ങിയതിനാല്‍ ചിത്രം വീണ്ടും നീളും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ഒരു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും.
അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.



