മട്ടൻ കറി, മീൻകറി/ മീൻ വറുത്തത് ദിവസവും കെങ്കേമൻ ഊണ്;തടവുകാർക്ക് ഭക്ഷണം വിളമ്പാൻ സർക്കാർ ചെലവിടുന്നത് കോടികൾ;ആറുവർഷത്തിനിടെ ചെലവിട്ടത് 57.06 കോടി

Spread the love

കോട്ടയം: ജയിലിലെത്തിയാൽ ചൂടുള്ള ഗോതമ്പുണ്ട തിന്നാമെന്നതൊക്കെ പഴങ്കഥ. ഉണ്ടയെ ജയിലിന്റെ പടിക്കു പുറത്താക്കിയിട്ട് വർഷങ്ങളായി. സമീകൃത ആഹാരമാണ് കേരളത്തിലെ ജയിലുകളിലെ തടവുകാർക്കു നൽകുന്നത്. മൂന്നു നേരം മൃഷ്‌ടാന്ന ഭോജനം! ആഴ്‌ചയിലൊരിക്കൽ മട്ടൺകറിയും, രണ്ടു ദിവസം മീനും കൂട്ടി ഊണ്. രണ്ടു നേരം ചായ.

രാവിലെ ഏഴു മണിയോടെ ജയിലുകളിൽ പ്രഭാത ഭക്ഷണം വിളമ്പും. ഇതിനു ശേഷം തടവുപുള്ളികളെ പണിക്കിറക്കും. ഉച്ചയ്ക്ക് 12.30 ന് ചോറു വിളമ്പും. ഊണിനു ശേഷം തടവുകാർ പിന്നെയും പണി സ്ഥലത്തേക്ക്. വൈകിട്ട് നാലിനു ചായ. അഞ്ചിനു അത്താഴം വിളമ്പും. പിന്നെ അഴികൾക്കുള്ളിലേക്ക്.

സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ ചെലവിട്ടത് 57.06 കോടി രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ജയിലുകളടക്കം മറ്റിടങ്ങളിലെ കണക്കുകൂടിയാകുമ്പോൾ ഇതിന്റെ ഇരട്ടിയിലേറെയാകും.തടവുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ചെലവ് അധികരിക്കാൻ കാരണമെന്നാണ് അധികൃതരുടെ നിലപാട്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ (മലപ്പുറം) എന്നിവിടങ്ങളിലാണ് സെൻട്രൽ ജയിലുകൾ.

നാലിടങ്ങളിലായി 4,172 തടവുകാർ. കൂടുതലും ജീവപരന്ത്യം തടവുകാരും കാപ്പ ചുമത്തപ്പെട്ടവരും ലഹരിക്കേസിൽ ഉൾപ്പെട്ടവരും. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർ രണ്ടു സ്ത്രീകളടക്കം 40 പേർ. പച്ചക്കറികളടക്കം പലതും ജയിലുകളിൽ ഉത്പാദിപ്പിക്കുന്നവയാണ് ഉപയോഗിക്കുന്നത്. പാചകം ചെയ്യുന്നത് തടവുകാരും.പ്രാതലിന് ഇഡ്ഡലി / ദോശ, ചപ്പാത്തി, ഉപ്പുമാവ്. സാമ്പാർ, തീയൽ, എരിശേരി, അവിയൽ, തോരൻ, രസം, പുളിശേരി, കപ്പപ്പുഴുക്ക് തുടങ്ങിയവ ചോറിനൊപ്പം വിവിധ ദിവസങ്ങളിലെ കറികൾ.