ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ഐഎസ്ആര്‍ഒ.. ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം നീളുന്നു; ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ഇന്ന് അവസാന ഘട്ടത്തിൽ; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററായി കുറച്ചെങ്കിലും വീണ്ടും അകലം കൂട്ടി

Spread the love

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ് അവസാനനിമിഷം വൈകുന്നത്.

ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി. ഡോക്കിങിന്‍റെ ട്രയൽ നടത്തി നോക്കിയെന്നും വിവരങ്ങള്‍ ഒന്ന് കൂടി പഠിച്ചശേഷം അടുത്ത നീക്കമുണ്ടാകുമെന്നും ഇസ്രോ അറിയിച്ചു.

ഡോക്കിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഇസ്രോ പുറത്തുവിട്ടിട്ടില്ല. ഐഎസ്ആ‌ർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ 15 മീറ്റര്‍ അകലത്തിലേക്ക് ഉപഗ്രഹങ്ങളെ വിജയകരമായി എത്തിക്കാനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

230 മീറ്റ‌ർ അകലത്തിലുള്ള ഉപഗ്രഹങ്ങളെ മുപ്പത് മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് ദൂരപരിധി കുറച്ചുകൊണ്ടുവന്നത്. 15 മീറ്റര്‍ അകലത്തിൽ എത്തിയശേഷം ഉപഗ്രഹങ്ങള്‍ തമ്മിൽ ആശയവിനിമയവും നടത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിൽ ഏറ്റവും അടുത്ത് നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.