ദൗത്യത്തിനേറ്റ തിരിച്ചടിയിൽ പൊട്ടിക്കരഞ്ഞ് ഐ.എസ്.ആർ.ഒ ചെയർമാൻ: കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നരേന്ദ്രമോദി

Spread the love

ബംഗളൂരു : രാജ്യം പ്രതീക്ഷകളോടെ കാത്തിരുന്ന ചാന്ദ്രയാന്‍ ദൗത്യത്തിന് അവസാന നിമിഷം തിരിച്ചടി നേരിട്ടതോടെ ഏറ്റവുമധികം നിരാശനായത് ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവൻ തന്നെയാണ്. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ വികാരാധീനനായ ഐ.എസ്.ആർ.ഒ ചെയർമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയായത്. ചുറ്റുമുള്ളവരെയെല്ലാം സങ്കടത്തിലാക്കുന്ന നിമിഷങ്ങളായിരുന്നു അത്.

ഇന്ന് രാവിലെ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചതിനു ശേഷം പുറത്തേക്ക് വരുമ്പോൾ പ്രധാനമന്ത്രി യാത്ര പറയവേയാണ് ചെയർമാൻ കെ.ശിവൻ വിങ്ങിപ്പൊട്ടിയത്. രാത്രി മുഴുവൻ ശാസ്ത്രജ്ഞർക്കൊപ്പം ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി ഇന്നലെ തന്നെ എല്ലാവരേയും അഭിനന്ദിച്ചതിനു ശേഷം വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു മടങ്ങിയത്. രാവിലെ എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഐ.എസ്.ആർ.ഒയ്ക്കൊപ്പമാണ് രാഷ്ട്രവും ജനങ്ങളുമെന്ന് വ്യക്തമാക്കിയിരുന്നു.

ചന്ദ്രയാൻ 2 ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി നമുക്ക് കാണിക്കാനായി. നമ്മൾ ലക്ഷ്യത്തിന്റെ തൊട്ടരികിൽ എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു മണിക്കൂറുകളായി രാജ്യമാകെ സങ്കടത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കൂടെ എല്ലാവരും ഐക്യപ്പെടുകയാണ്. ഈ ബഹിരാകാശ പദ്ധതിയിൽ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ പ്രതിജ്ഞ കൂടുതൽ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു. പുലർച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ ചെയർമാനെ ആശ്വസിപ്പിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ അതീവ ദുഃഖിതനായായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു. എന്നാൽ ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതൽ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിമീ ഉയരത്തില്‍ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ലാന്‍ഡറില്‍ നിന്ന് ഇതുവരെ ലഭിച്ച ഡാറ്റകള്‍ പരിശോധിച്ച് വരികയാണെന്നും എന്ത് സംഭവിച്ചുവെന്ന് അതിന് ശേഷമേ പറയാനാകൂവെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.