play-sharp-fill
ഇസ്രായേല്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരുപതിലേറെ പേരിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയില്‍

ഇസ്രായേല്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരുപതിലേറെ പേരിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയില്‍

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം കോലഞ്ചേരി സ്വദേശിനിയെ പണം തട്ടിയെടുത്ത് കബളിപ്പിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍.


തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനില്‍ കുമാര്‍ നടേശനെയാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആറ് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയാണ് അനില്‍ കുമാര്‍ തട്ടിയെടുത്തത്. പരാതിയായതോടെ ഒരു വര്‍ഷമായി ഒളിവിലായിരുന്നു.

പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ സമാന തട്ടിപ്പില്‍ ഇരുപതിലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തില്‍ ലഭിക്കുന്ന വിവരം.

2010 ല്‍ കെയര്‍ ടേക്കര്‍ വിസയില്‍ ഇസ്രായേലില്‍ എത്തിയ അനില്‍ കുമാര്‍ നടേശന്‍ 2016 ല്‍ വിസാ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി തങ്ങുകയും അവിടെ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളില്‍ നിന്ന് പണം തട്ടുകയുമാണ് ചെയ്തത്.

വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് അനില്‍ കുമാര്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് വിസയ്ക്കുള്ള തുക ഒപ്പം ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ആളുകളുടെ അക്കൗണ്ടിലേക്ക് അയപ്പിക്കും.

ഇസ്രായേലില്‍ അനധികൃതമായി താമസിച്ചതിന് പ്രതി രണ്ട് പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിടെ വച്ച്‌ പരിചയപ്പെട്ട വരാപ്പുഴ സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം 2021 ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തി.

ഇയാള്‍ വ്യാജ വിലാസത്തില്‍ വരാപ്പുഴ താമസിക്കുകയായിരുന്നു. പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ച്‌ ഇസ്രായേലിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പൊലീസ് പിടിയിലായത്. കണ്ണൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ അനില്‍ കുമാറിനെതിരെ കേസുകളുണ്ട്.