ഐ എസിൽ ചേർന്ന മറ്റൊരു മലയാളി കൂടി കൊലപ്പെട്ടു: തീവ്രവാദത്തിന് പോയ മലയാളികൾ കൊല്ലപ്പെട്ട് തിരുന്നു: കൊല്ലപ്പെട്ടത് 38 മലയാളികൾ

ഐ എസിൽ ചേർന്ന മറ്റൊരു മലയാളി കൂടി കൊലപ്പെട്ടു: തീവ്രവാദത്തിന് പോയ മലയാളികൾ കൊല്ലപ്പെട്ട് തിരുന്നു: കൊല്ലപ്പെട്ടത് 38 മലയാളികൾ

സ്വന്തം ലേഖകൻ

മലപ്പുറം : തീവ്രവാദ പ്രവർത്തനങ്ങൾക്കായി രാജ്യത്തിന് പുറത്തേയ്ക്ക് കടന്ന് ഐ.എസില്‍ ചേര്‍ന്ന മറ്റൊരു മലയാളികൂടി അഫ്‌ഗാനിസ്‌ഥാനില്‍വച്ച്‌ കൊല്ലപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. നൂറോളംപേര്‍ കേരളത്തില്‍നിന്ന്‌ ഐ.എസില്‍ എത്തിയിട്ടുണ്ടെന്നും 38പേര്‍ കൊല്ലപ്പെട്ടെന്നുമാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. ഐ.എസിലെത്തിയവരില്‍ നാല്‍പതോളംപേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്‌.
മലപ്പുറം കോട്ടയ്‌ക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീന്‍ (32)കൊല്ലപ്പെട്ടന്നാണു വിവരം. എന്നാല്‍ ഇക്കാര്യം കുടുംബം സ്‌ഥിരീകരിച്ചിട്ടില്ല.
ഐ.എസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹ്‌സിന്‍ (22)അഫ്‌ഗാനിസ്‌ഥാനില്‍വച്ച്‌ യു.എസ്‌. ഡ്രോണ്‍അക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു സഹോദരിയുടെ ഫോണിലേക്ക്‌ സന്ദേശം വന്നു ദിവസങ്ങള്‍ക്കുള്ളിലാണ്‌ സൈഫുദീന്റെ മരണവിവരവും പുറത്തുവരുന്നത്‌. എന്നാല്‍ സൈഫുദ്ദീനുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായതായി വീട്ടുകാര്‍ പറയുന്നില്ല.
യു.എ.ഇ. വഴിയാണു സൈഫുദ്ദീന്‍ അഫ്‌ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു. മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന്‌ സൈഫുദ്ദീന്‍ ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു എന്നാണു വിവരം. സൈഫുദ്ദീനോടൊപ്പം പോയെന്നു സംശയിക്കുന്ന പുക്കിപ്പറമ്പ് സ്വദേശി മുഹമ്മദ്‌ സലീമിന്റെ കാര്യത്തിലും ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്‌. സലീമും അഫ്‌ഗാനില്‍വെച്ചുകൊല്ലപ്പെട്ടെന്നു സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികസ്‌ഥിരീകരണമില്ല.
വളാഞ്ചേരി സ്വദേശികളായ ദമ്പതികളും, മൂന്നുമക്കളും അഫ്‌ഗാനിലെത്തി ഐ.എസില്‍ ചേര്‍ന്നുവെന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്‌. കുറ്റിപ്പുറം എം.ഇ.എസ്‌. എന്‍ജിനീയറിങ്‌ കോളജില്‍നിന്ന്‌ ഒരുമിച്ചു പഠിച്ചിറങ്ങിയ വളാഞ്ചേരി സ്വദേശിയായ യുവാവും, കോഴിക്കോട്‌ കുറ്റ്യാടി സ്വദേശി യുവതിയും വിവാഹിതരായശേഷം വളാഞ്ചേരിയിലായിരുന്നു താമസം. പിന്നീട്‌ കുടുംബസമേതം യു.എ.ഇയിലെത്തി.
2018 ഡിസംബറില്‍ ഇവിടെനിന്ന്‌ അഫ്‌ഗാനിലെത്തി ഐ.എസില്‍ ചേര്‍ന്നുവെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക്‌ ലഭിച്ച വിവരം.