
ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി : 18 വർഷം ജോലി ചെയ്തു: ഒടുവിൽ ഇവർക്കു പറ്റിയ പിഴവ് മൂലം കുടുങ്ങി:സര്‍ക്കാരിനെ പറ്റിച്ച് കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം
ഡൽഹി: ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ച് കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം.
മധ്യപ്രദേശ് സര്‍ക്കാരിനെയാണ് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് വന്‍ തട്ടിപ്പ് നടന്നത്.
18 വര്‍ഷത്തോളമാണ് ഇരട്ട സഹോദരിമാര്‍ ഒരേ തിരിച്ചറിയല്‍ കാര്‍ഡും മാര്‍ക്ക് ലിസ്റ്റും ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്തത്. രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അക്കാദമിക് യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്നു ഇവര്‍. രശ്മി എന്ന പേരിലാണ് രണ്ടും പേരും അധ്യാപികമാരായി ജോലി ചെയ്തത്. എന്നാല്‍, സഹോദരിമാര്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവാണ് ഇവര്‍ പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും ഒരേ സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തായത്.
ഇവര്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ അധികൃതരില്‍ സംശയം ഉണ്ടാക്കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. രണ്ട് പേരുടെയും അപേക്ഷകള്‍ ഏതാണ്ട് സമാനമാണെന്ന് അധികൃതര്‍ കണ്ടെത്തി. സൂക്ഷ്മ പരിശോധനയില്‍ പേരുകള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, വിഷയാടിസ്ഥാനത്തിലുള്ള മാര്‍ക്കുകള്‍ പോലും കൃത്യമായി പൊരുത്തപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഐഡന്റിക്കല്‍ ആയിട്ടുള്ള ഇരട്ടകള്‍ക്ക് പോലും ഇത്തരം കാര്യങ്ങള്‍ സമാനമായി വരണമെന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ട സഹോദരിമാരുടെ തട്ടിപ്പ് തെളിഞ്ഞത്. ഇതില്‍ ഒരാള്‍ക്ക് മാത്രമേ നിയമാനുസൃതമായി അധ്യാപന ബിരുദമുള്ളൂവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ തന്റെ സഹോദരിയുടെ മാര്‍ക്ക് ഷീറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടുകയായിരുന്നു. സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാരോ ജില്ലാ ഉദ്യോഗസ്ഥരോ ഇതുവരെ ഇക്കാര്യം ശ്രദ്ധിക്കാത്തതിനാല്‍ അവര്‍ ഒരുമിച്ച് 18 വര്‍ഷക്കാലം നിശബ്ദമായി ശമ്പളം വാങ്ങി.
ഈ തട്ടിപ്പിലൂടെ സംസ്ഥാന ഖജനാവിന് 1.5 കോടി രൂപയുടെ നഷ്ടം വന്നതായാണ് അധികൃതര്‍ കണക്കാക്കുന്നത്. ഇതില്‍ 80 ലക്ഷം രൂപ അവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നേടിയെടുത്തതാണ്. തട്ടിപ്പ് പുറത്തുവന്നതോടെ ഒരു സഹോദരി രാജിവെച്ചതായും മറ്റെയാളെ ആ സ്ഥാനത്തുനിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.ദാമോയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്.കെ. നേമ തട്ടിപ്പ് വിവരങ്ങള്‍ സ്ഥിരീകരിച്ചു. ഒരു അധ്യാപിക യഥാര്‍ത്ഥ രേഖകളാണ് സമര്‍പ്പിച്ചതെന്നും മറ്റൊരാള്‍ ഇതിന്റെ പകര്‍പ്പുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഈ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍, ഈ കേസ് മാത്രമല്ല ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങളാണ് ജില്ലയില്‍ നിന്നും ഇതോടെ പുറത്തുവരുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റില്‍ ജില്ലയില്‍ കുറഞ്ഞത് 19 സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരെ വ്യാജ രേഖ ഉപയോഗിച്ച് നിയമിച്ചതായി കണ്ടെത്തി. ഇതുവരെ മൂന്ന് പേരെ മാത്രമാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ള 16 അധ്യാപകര്‍ ഇപ്പോഴും ശമ്പളത്തില്‍ തുടരുന്നു. ഇവര്‍ ഇന്നുവരെ 22.93 കോടിയിലധികം രൂപ ശബളമായി വാങ്ങിയിട്ടുണ്ട്.