
സ്വന്തം ലേഖിക
പശ്ചമിമേഷ്യന്‍ മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് വഴി തുറന്ന് ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാഖ്, സിറിയ രാജ്യങ്ങളുടെ മേഖലകളിലേക്ക് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇറാഖിന്റെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാൻ മേഖലയിലെ ഇസ്രയേലിന്റെ “ചാര ആസ്ഥാനം” ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ചാര ആസ്ഥാനങ്ങള്‍ ഇറാൻ വിരുദ്ധ സഖ്യങ്ങളുടെ കേന്ദ്രമാണെന്ന് ആരോപിച്ചായിരുന്നു നടപടി. തിങ്കളാഴ്ച ഏറെ വൈകിയായിരുന്നു ആക്രമണങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാഖിലെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനവും ആക്രമിച്ചതായി ഇറാൻ അറിയിച്ചത്.
“സയണിസ്റ്റ് ഭരണകൂടത്തിന്റെ സമീപകാല അതിക്രമങ്ങള്‍ക്ക് മറുപടിയായി, ഇറാഖിലെ കുര്‍ദിസ്ഥാൻ മേഖലയിലെ മൊസാദിന്റെ പ്രധാന ചാരവൃത്തി ആസ്ഥാനങ്ങളിലൊന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു,” ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രസ്താവനയില്‍ പറഞ്ഞു. ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളില്‍നിന്ന് ഇറാന്റെ സഖ്യകക്ഷികളും സംഘര്‍ഷത്തിന്റെ ഭാഗമായതോടെ ആക്രമണം വ്യാപിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ.
കഴിഞ്ഞ മാസം സിറിയയില്‍ സൈനിക ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സീനിയര്‍ ഗാര്‍ഡ് കമാൻഡര്‍ ഉള്‍പ്പെടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളില്‍ ഇറാൻ പിന്തുണയ്ക്കുന്ന 130 ലധികം പോരാളികളും കൊല്ലപ്പെട്ടിരുന്നു. “രക്തസാക്ഷികളുടെ അവസാന തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുന്നതുവരെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഞങ്ങള്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു,” ഗാര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, അശ്രദ്ധമായാണ് ഇറാഖില്‍ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.
2020-ലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ അനുസ്മരണ ദിനത്തില്‍ ഐ എസ് ഐഎസ് ഇറാനില്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 284 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് സിറിയയിലെ ഐ എസ് കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഇറാഖിന്റെ വടക്കൻ കുര്‍ദിസ്ഥാൻ മേഖലയില്‍ ഇറാൻ മുൻപും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രദേശം ഇറാനിയൻ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രയേലിന്റെ ഏജന്റുമാരുടെയും വേദിയായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍.