
ടെഹ്‌റാന്‍: ഇറാനില്‍ ഒരു കുറ്റവാളിയെ പരസ്യമായി ഒരു ക്രെയിനില്‍ തൂക്കിലേറ്റുന്ന ഭീകരമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഈ മാസം 19 ന് കഴുത്തില്‍ ഒരു കുരുക്കുമായി കണ്ണുകെട്ടി ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന സജാദ് മൊളായ് ഹക്കാനി എന്ന വ്യക്തിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
വധശിക്ഷ നടപ്പിലാക്കുന്ന സംഘത്തിലെ അംഗമാണെന്ന് തോന്നുന്ന ഒരാള്‍ ക്രെയിനില്‍ കുരുക്ക് ഘടിപ്പിക്കുകയാണ്. വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ ചുറ്റും കൂടിയിരിക്കുന്നത് വീഡിയോയില്‍ കാണാം.
കുറ്റക്കാരനെ തൂക്കിലേറ്റുമ്ബോള്‍, ജനക്കൂട്ടം കൈയടിക്കുകയും സന്തോഷത്തോടെ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത് കാണാം. ഒക്ടോബറില്‍ കവര്‍ച്ചയ്ക്കിടെ ഒരു അമ്മയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിന് ഇസ്ലാമിക നിയമത്തില്‍ ഖിസാസ് എന്നര്‍ത്ഥം വരുന്ന ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ ഭാര്യ മാഷാ അക്ബറിയെ പിന്നീട് ജയിലില്‍ വധശിക്ഷയ്ക്ക് വിധേയമാക്കും. ഫാര്‍സ് പ്രവിശ്യാ ജുഡീഷ്യറിയുടെ തലവന്‍ സദ്രല്ല രാജായി പറയുന്നത് കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ സ്ത്രീയുടെ ശിക്ഷ ഇരകളുടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജയിലില്‍ നടപ്പാക്കും എന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കഴിഞ്ഞ ദിവസവും ഇറാനില്‍ മറ്റൊരു കുറ്റവാളിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഗോലെസ്ഥാന്‍ പ്രവിശ്യയിലെ കോര്‍ഡ്കുയ് നഗരത്തില്‍ പുലര്‍ച്ചെയാണ് വധശിക്ഷ നടന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തും പരസ്യമായും വധശിക്ഷ നടപ്പാക്കിയതായി പ്രവിശ്യാ ജുഡീഷ്യറി മേധാവി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇയാള്‍ ദമ്പതികളെയും ഒരു യുവതിയെയും വേട്ട കത്തി ഉപയോഗിച്ച്’ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് പൊതു വധശിക്ഷകള്‍ പൊതുവെ അപൂര്‍വമാണ്. എന്നാല്‍ വന്‍ ജനരോഷത്തിന് കാരണമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികളെ പരസ്യമായി തൂക്കിലേറ്റുന്നത് ഇറാനില്‍ പതിവാണ്. ഇത്തരത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്താന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 612 പേരെങ്കിലും വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. ഇതിനു മറുപടിയായി ഏറ്റവും കഠിനമായ കുറ്റകൃത്യങ്ങളില്‍ മാത്രമേ വധശിക്ഷ വിധിക്കുകയുള്ളൂ എന്ന് ഇറാന്‍ മറുപടിയും നല്‍കിയിരുന്നു.
ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ കൊലപാതകം, വ്യഭിചാരം, മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില കുറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ദൈവനിന്ദയ്ക്കും സ്വവര്‍ഗരതിക്കും ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബറൂഖില്‍ നാല് സ്ത്രീകളെ കൊന്നതിന് ഒരാളെ തൂക്കിലേറ്റിയിരുന്നു.
രാഷ്ട്രീയ തടവുകാരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയതിനും ഇറാന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ജൂലൈ 27 ന്, നാടുകടത്തപ്പെട്ട പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീന്‍-ഇ-ഖല്‍ഖ് അംഗങ്ങളായ ബെഹ്‌റൂസ് എഹ്‌സാനിയെയും മെഹ്ദി ഹസ്സാനിയെയും അല്‍ബോര്‍സ് പ്രവിശ്യയിലെ കരാജിലുള്ള ഗെസല്‍ ഹെസാര്‍ ജയിലില്‍ വധിച്ചിരുന്നു. ചോദ്യം ചെയ്യല്‍ വേളയില്‍ ഇരുവരെയും പീഡിപ്പിച്ചതായും നിയമപരമായ സഹായം നിഷേധിച്ചതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.



