ഇറാൻ പ്രസിഡന്റിനെ തള്ളി ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്; ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണം; ശത്രുക്കള്‍ക്ക് താവളം അനുവദിക്കുന്ന അയല്‍രാജ്യങ്ങളെ ലക്ഷ്യംവെക്കുമെന്ന് ചീഫ് ജസ്റ്റിസും

Spread the love

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ സമാധാന സാധ്യതകള്‍ കൂടുതല്‍ അകന്നിരിക്കുകയാണെന്ന് റിപ്പോർട്ട്.

ഗള്‍ഫ് മേഖലയില്‍ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തുടർന്ന് മാപ്പപേക്ഷിച്ച്‌ ആക്രമണം താല്‍ക്കാലികമായി നിർത്തുമെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം അബുദാബിയിലെ യുഎസ് വ്യോമത്താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണ്‍ ആക്രമണം നടത്തി.

കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും ആക്രമണം തുടരുകയായിരുന്നു.
പ്രസിഡന്റിന്റെ പ്രസ്താവന പിന്നീട് തിരുത്തിയ ഇറാൻ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അമേരിക്കൻ സൈനിക താവളങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി.

ഇറാന്റെ ശത്രുക്കള്‍ക്ക് താവളം അനുവദിക്കുന്ന അയല്‍രാജ്യങ്ങളും ലക്ഷ്യമാകുമെന്ന് ഇറാന്റെ ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് മുന്നറിയിപ്പ് നല്‍കി. ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് താല്‍ക്കാലിക ഭരണസമിതിയില്‍ അംഗമായ വ്യക്തിയാണ് മുഹ്സനി ഇസെയ്.