
ബംഗളൂരു: ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോവുന്നതിനിടെയാണ് അപകടം. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളുരുവിൽ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ, ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസിൽ പ്രവേശിച്ചത്. ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പോലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്.