
ഒളിമ്പിക്സില്‍ വനിതകള്‍ക്കായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകൾക്ക് വിലക്ക്. മത്സരാര്‍ത്ഥികളുടെ ലിംഗ നിര്‍ണയത്തിന് ജനിതക പരിശോധന നിര്‍ബന്ധമാക്കി. പുരുഷ ഹോര്‍മോണുള്ള താരങ്ങള്‍ക്ക് പ്രകടനത്തില്‍ മുന്‍തൂക്കം കിട്ടാറുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചൂണ്ടിക്കാണിച്ചു. പുതിയൊരു ‘വണ്‍സ് ഇന്‍ എ ലൈഫ് ടൈം’ ടെസ്റ്റിലൂടെ ലിംഗ നിര്‍ണയം നടത്തിയ ശേഷമായിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കുകയെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ് മുതലാണ് ഈ തീരുമാനം നടപ്പിലാവുക. ഐഒസി പ്രസിഡന്റ് ക്രിസ്റ്റി കൊവെന്‍ട്രിയാണ് ഭേദഗതി അറിയിച്ചത്. ഒളിമ്പിക്സ് പോലെ വളരെ പ്രധാനപ്പെട്ട മത്സരവേദിയില്‍ ചെറിയ മാര്‍ജിനിലാണ് വിജയവും പരാജയവും മാറിമറിയുക. അതിനാല്‍ വനിതാ വിഭാഗത്തില്‍ ബയോളജിക്കല്‍ പുരുഷന്മാര് പങ്കെടുക്കുന്നത് അനീതിയായിരിക്കുമെന്നാണ് തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞത്. താരങ്ങളുടെ സുരക്ഷ കൂടി മുന്നില്‍ കണ്ടാണ് തീരുമാനമെന്നും ഐഒസി അറിയിച്ചു. ഭേദഗതി പ്രകാരം താരങ്ങളെ എസ്ആര്‍വൈ ജീന്‍ പരിശോധനയ്ക്ക് വിധേയരാക്കിയാകും ലിംഗനിര്‍ണയം നടത്തുക. താരം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മെയില്‍ പ്യുബര്‍ട്ടിയിലൂടെ കടന്നു പോയിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെ അറിയാനാകുമെന്നാണ് ഐഒസി പറയുന്നത്.


