
തിരുവനന്തപുരം: നാട്ടിലെ ജോലികള്‍ക്കായി ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരണമെങ്കില്‍ ഇനി ഇരട്ടി തുക ചെലവാകും.
തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ക്കും ഏജൻസികള്‍ക്കും ഉള്ള ഫീസുകള്‍ സർക്കാർ കുത്തനെ കൂട്ടി. അതിഥിത്തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും 15 രൂപ മുതല്‍ 300 രൂപ വരെ തൊഴില്‍ വകുപ്പ് കൂട്ടി.
2013 മുതല്‍ ഈടാക്കി വരുന്ന തുകയാണ് ഇപ്പോള്‍ വർധിപ്പിച്ചത്. നിശ്ചയിച്ച ഫീസല്ലാതെ തൊഴില്‍ദാതാക്കളില്‍ നിന്ന് മറ്റു നികുതിയൊന്നും ഈടാക്കില്ല. ഇതിനുപുറമേ, ഓരോ തൊഴിലാളിയുടെ പേരിലും 2300 രൂപവീതം കരുതല്‍നിക്ഷേപവും അടയ്ക്കണം. ഇത് പിന്നീട് തിരിച്ചുനല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അഞ്ചില്‍ത്താഴെ തൊഴിലാളികളാണെങ്കില്‍ രജിസ്‌ട്രേഷനോ ലൈസൻസോ നിർബന്ധമല്ല. തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് രജിസ്‌ട്രേഷൻ-ലൈസൻസ് ഫീസ് നിശ്ചയിക്കുക.
കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ് കൂടിയതോടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവർ ഉള്‍പ്പെട്ട ക്രിമിനല്‍ക്കേസുകള്‍ കൂടിയതോടെ കണക്കെടുപ്പ് നിർബന്ധമാക്കിയിരുന്നു. ‘ഒരു രാജ്യം ഒരു റേഷൻ’ പദ്ധതിക്കും മറ്റ് ആനുകൂല്യം ലഭ്യമാക്കാനും ഏത്രപേരുണ്ടെന്ന് അറിയേണ്ടതുണ്ട്.
രജിസ്‌ട്രേഷന് മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൗകര്യമുണ്ട്. എന്നാല്‍, ഇപ്പോഴും കൃത്യമായ കണക്ക് സർക്കാരിന് കിട്ടിയിട്ടില്ല.



