
ഇൻസ്റ്റന്റ് ലോൺ മണി ആപ്ലിക്കേഷനുകളുടെ കെണിയിൽപ്പെട്ടു; ലോൺ എടുത്തത് 45,000 രൂപ; തിരിച്ചടയ്‌ക്കേണ്ടി വന്നത് 70,000 രൂപ; ഒപ്പം അശ്ലീല സന്ദേശങ്ങളും ഭീഷണിയും; ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതം തിരിച്ച് പിടിച്ച കോട്ടയം പാമ്പാടി സ്വദേശിനിയുടെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
കോട്ടയം: ഇൻസ്റ്റന്റ് ലോൺ മണി ആപ്ലിക്കേഷനുകളുടെ കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ കെണിയിൽ നിന്നും രക്ഷപെട്ട കോട്ടയം സ്വദേശിനി ആത്മഹത്യയുടെ വക്കിൽ നിന്നാണ് ജീവിതം തിരിച്ച് പിടിച്ചത്.
സ്മാർട്ട് കോയിൻ, ദത്തപേ എന്നി ഓൺലൈൻ ഇൻസ്റ്റന്റ് മണി അപ്പുകൾ വഴി 15000 രൂപയാണ് മൂന്ന് തവണയായി കോട്ടയം പാമ്പാടി സ്വദേശിനി ലോൺ എടുത്തത്. തുക കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ട് നിരന്തരം സന്ദേശങ്ങൾ വന്ന് തുടങ്ങി. 70000 രൂപയോളം ഇവർക്ക് നഷ്ടമായി. കടുത്ത മാനസിക സംഘർഷവും. ആത്മഹത്യയുടെ വക്കിൽ നിന്നാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ അതിൽ കയറി തുക അടച്ച്, അതിന്റെ സ്‌ക്രീൻഷോട്ടും എടുത്ത് വച്ചു. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് ഒരു സന്ദേശം വന്നു ക്യാഷ് അടയ്ക്കണമെന്ന്. എന്നാൽ ഞാൻ പണമയച്ച സ്‌ക്രീൻഷോട്ട് കാണിച്ച് കൊടുത്തപ്പോൾ അവരത് സമ്മതിച്ചില്ല. പണമയച്ചില്ലെങ്കിൽ നിനക്കൊരു പണി വരുന്നുണ്ട്, നോക്കിയിരുന്നോ എന്ന് പറഞ്ഞു’ യുവതി.
ആദ്യം സന്ദേശങ്ങൾ, പിന്നിട് ഭീഷണി ഫോൺ കോൾ, ശേഷം കോൺടാക്ടില്ലുള്ളവർക്ക് അശ്ലീല സന്ദേശങ്ങളും, ഭീഷണിയും. സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് യുവതി പറഞ്ഞു.