
ഇൻസ്റ്റാഗ്രാം താരത്തിന്റെ തൊഴിൽ തട്ടിപ്പ്; പണം ചിലവഴിച്ചത് ആഡംബര ജീവിതത്തിന്, പ്രതികളുടെ എണ്ണം കൂടും
കൊച്ചി: ഇൻസ്റ്റഗ്രാം താരം കാർത്തിക പ്രദീപ് പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി പ്രതിയാകും. തട്ടിപ്പില്‍ പ്രവാസി മലയാളിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാര്‍ത്തിക പ്രദീപ് പണം ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരം കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്‍റെ പങ്കാളിയായിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം കാര്‍ത്തികയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമായിരുന്നു ഇത് ചെലവിട്ടത്.
ഉക്രൈനില്‍ നിന്ന് കാര്‍ത്തിക നേടിയ എംബിബിഎസ് ബിരുദത്തിന്‍റെ ആധികാരികത സ്ഥിരീകരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരിശീലനം നടത്താനുളള ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കാര്‍ത്തിക പൊലീസിനോട് പറഞ്ഞത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ കാര്‍ത്തികക്കെതിരെ വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
