ചോർന്നൊലിക്കുന്ന കായികവേദി: ചോർച്ച തടയാൻ ബക്കറ്റുകൾ നിരത്തി സംഘാടകർ; മഴ പെയ്‌താല്‍ വെള്ളം പുറത്തുപോകാതെ നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയം

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ വെള്ളം പുറത്തുപോകാതെ നാഗമ്ബടം ഇന്‍ഡോര്‍ സ്‌റ്റേഡിയം.

അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന വേദിയായ സ്‌റ്റേഡിയം ഇപ്പോൾ ദുരവസ്ഥയിലാണ്. സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഈ സ്റ്റേഡിയം ചോർന്നൊലിക്കുകയും വലിയ തോതിൽ വെള്ളം അകത്ത് കയറുകയുമാണ്.

സ്റ്റേഡിയത്തില്‍ നടക്കുന്ന കിക്ക്‌ബോക്‌സിംഗ് മത്സരങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി സംഘാടകര്‍ ചോർന്നൊലിക്കുന്ന പല ഭാഗങ്ങളിലും ബക്കറ്റുകളും തൊട്ടിയും വെച്ച്‌ മഴവെള്ളം ശേഖരിക്കുകയാണ്‌. ഇത് വലിയ ചോർച്ചയുള്ള ഭാഗങ്ങളിൽ മാത്രം. എന്നാൽ ചെറിയ ചോര്‍ച്ചയുള്ള ഇടങ്ങളില്‍ വെള്ളം നേരേ തറയിലേക്കാണ്‌ ഒഴുകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങളുമായി സ്റ്റേഡിയത്തിലെത്തിയ സംഘാടകരെ കാത്തിരുന്നത് വെള്ളം കെട്ടിനിൽക്കുന്ന സ്റ്റേഡിയമായിരുന്നു. അവർ തന്നെയാണ് തറ വൃത്തിയാക്കി, വെള്ളം വീഴുന്ന ഭാഗങ്ങളിൽ ബക്കറ്റുകൾ വച്ചത്. കൂടാതെ തടികൊണ്ടുള്ള തറ നനയാതിരിക്കാന്‍ ടാര്‍പായയും വിരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ ഇത്തരത്തിലുള്ള പരിതാപകരമായ അവസ്ഥയെക്കുറിച്ച് പരിശീലകര്‍ ഏറെകാലമായി പരാതിപ്പെടുന്നുണ്ടെങ്കിലും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.

കളിക്കിടെ വഴുതി വീഴുന്നതും പതിവായിരുന്നു. ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നിര്‍മിച്ചതാണ്‌ നാഗമ്ബടം ഇന്‍ഡോര്‍ സ്‌റ്റേഡിയം. വാഹനങ്ങളുടെ പേ ആന്‍ഡ്‌ പാര്‍ക്കിങ്ങും വാടകയ്‌ക്കു നല്‍കലും മാത്രമാണ്‌ ഇവിടെ കൃത്യമായി നടക്കുന്നതെന്ന്‌ വിമർശനമുണ്ട്.