
ജീവിക്കാർത്ത: ഇന്തോനേഷ്യയില്‍ വലിയ ഭൂചലനം.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടല്‍ മേഖലയിലാണ് റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലില്‍ 35 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. പ്രഭവ കേന്ദ്രത്തില്‍ നിന്ന് ആയിരം കിലോമീറ്റർ അകലെ വരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
280 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യൻ ദ്വീപ് സമൂഹങ്ങളില്‍ താമസിക്കുന്നത്. ഇന്തോനേഷ്യൻ തീരങ്ങളില്‍ തിരമാലകള്‍ 3.2 അടി ഏകദേശം ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഗുവാം, ജപ്പാൻ, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്വാൻ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോർത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി. നിലവില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും കടല്‍നിരപ്പില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു.
ആദ്യം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ ‘റിംഗ് ഓഫ് ഫയർ’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ അവിടെ പതിവാകുന്നത്.



