play-sharp-fill
എഴുന്നെള്ളിപ്പിന് ഇന്ദിരയെ കേശവനാക്കി ;ആനമാറാട്ടം പൊളിഞ്ഞു.

എഴുന്നെള്ളിപ്പിന് ഇന്ദിരയെ കേശവനാക്കി ;ആനമാറാട്ടം പൊളിഞ്ഞു.

സ്വന്തംലേഖകൻ

ചെർപ്പുളശ്ശേരി: തൂതപ്പൂരത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ചെർപ്പുളശ്ശേരിയിലെ ഒരുകൂട്ടമാളുകൾ. പിടിയാനയ്ക്ക് ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാക്കിയായിരുന്നു ഈ ‘ആനമാറാട്ടം’. പക്ഷേ, കള്ളി വെളിച്ചത്താവാൻ അധികനേരം വേണ്ടിവന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ലക്കിടി ഇന്ദിര എന്ന ആനയെ കൊലങ്കോട് കേശവനാക്കി തൂതപ്പൂരത്തിന് എഴുന്നള്ളിച്ചത്. എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും അത്ര പന്തിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടതോടെ സംഗതി പാളി. കള്ളത്തരം പുറത്താവുകയും ചെയ്തു.തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. ആനകളുടെ എണ്ണം തികയാതെ വന്നപ്പോൾ ഇന്ദിരയെ കേശവനാക്കാൻ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയുള്ള മേക്കപ്പിടലും ആനമാറാട്ടവുമൊക്കെ സിനിമയിൽ കണ്ട് ചിരിക്കാം, പക്ഷേ ആ നമ്പരും കൊണ്ട് തൂതപ്പൂരത്തിന് വരേണ്ട എന്നാണ് ചെർപ്പുളശ്ശേരിക്കാരുടെ നിലപാട് . പ്രശ്നം ഗുരുതരമായതോടെ ഇന്ന് ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.