
ഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ.
ഇന്നും നാളെയും സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക.
30 സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം നല്കിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നല്‍കിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികള്‍ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
വിമാന സർവീസുകള്‍ നിർത്തിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. നിരവധി വിമാനങ്ങള്‍ ക്യാൻസല്‍ ചെയ്തതോടെയാണ് പ്രതിസന്ധി. ചില വിമാനങ്ങള്‍ വൈകുന്നുമുണ്ട്.
എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഇൻഡിഗോ നല്‍കിയിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരുമടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്.
ക്യാൻസല്‍ ചെയ്തതോ വൈകിയതോ ആയ വിമാനങ്ങള്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ ഒൻപത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇൻഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇൻഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇൻഡിഗോ വൈകും.
അതുപോലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്ബത് ആഭ്യന്തര സർവീസുകള്‍ തടസ്സപ്പെട്ടു. രാത്രി പുറപ്പെടേണ്ട ഷാർജ വിമാനവും വൈകിമാത്രമേ സർവീസ് നടത്തൂ.പ്രതിസന്ധിയിലായ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കണക്ഷൻ ഫ്ലൈറ്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.



