
ന്യൂഡല്‍ഹി: രാജ്യത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കി.
അഫ്ഗാനിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളില്‍നിന്നും ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കാൻ നീക്കങ്ങള്‍ നടന്നേക്കാമെന്ന് ഏജൻസികള്‍ വിലയിരുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തി മേഖലകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതിനെത്തുടർന്ന് ജമ്മു കശ്മീർ, മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വർധിപ്പിച്ചു. ഭീകരവിരുദ്ധ സേനയുടെയും (ATS) മറ്റ് സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വ്യാപക പരിശോധനകള്‍ നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളില്‍ എടിഎസ് ഒരേസമയം റെയ്ഡുകള്‍ സംഘടിപ്പിച്ചു. എന്നാല്‍ ഈ പരിശോധനകളില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ വിവിധ അതിർത്തി മേഖലകളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിനായി അതിർത്തിയില്‍ ബിഎസ്‌എഫും സൈന്യവും നിരീക്ഷണം കർശനമാക്കി.



