
ന്യൂയോർക്ക്: യുഎസില്‍ ഇരുപത്തിമൂന്നുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർലഗഡയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി- കോർപ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാഗമായി യുഎസില്‍ തുടരുകയായിരുന്നു.
നവംബർ ഏഴിനാണ് വിദ്യാർഥിനി മരിച്ചത്. രണ്ട് ദിവസമായി രാജ്യലക്ഷ്മിക്ക് ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി ബന്ധുവായ ചൈതന്യ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അലാറം കേട്ടെങ്കിലും അവള്‍ ഉണർന്നില്ല. മുറിയില്‍ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് രാജ്യലക്ഷ്മി മരിച്ചതെന്നാണ് നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനിയുടെ മരണത്തില്‍ ഹൃദയം തകർന്നിരിക്കുകയാണ് കുടുംബവും കൂട്ടുകാരും. മരണകാരണം കൃത്യമായി കണ്ടെത്താൻ മൃതദേഹം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ആന്ധ്രാപ്രദേശിലെ രാജ്യലക്ഷ്മിയുടെ കുടുംബത്തെ സഹായിക്കാനായി ടെക്സസിലെ ഡെന്റണില്‍ ഗോ ഫണ്ട്‌മീയിലൂടെ ചൈതന്യ ധനസമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്.
കർഷകരായ മാതാപിതാക്കളുടെ ഇളയ മകളാണ് രാജിയെന്നും തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനാണ് അവള്‍ അമേരിക്കയിലേക്ക് പഠിക്കാൻ പോയതെന്നും ചൈതന്യ കൂട്ടിച്ചേർത്തു.



