
പുതിയ നേട്ടത്തിനൊരുങ്ങി ഇന്ത്യൻ റയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനില്‍.
2500 ഓളം യാത്രക്കാർക്ക് യാത്രചെയ്യാനാകുന്ന ട്രെയിൻ കാർബണ്‍ഡൈ ഒക്സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയില്‍വേ ജംഗ്ഷനില്‍ 2,000 ചതുരശ്ര മീറ്ററില്‍ നിർമ്മിച്ച 120 കോടി രൂപയുടെ ഹൈഡ്രജൻ ഗ്യാസ് പ്ലാന്റാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്ത്യൻ റെയില്‍വേയും, ആർഡിഎസ്‌ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീൻ എച്ച് കമ്ബനിയും കേന്ദ്രസർക്കാരിന് സംയുക്തമായി റിപ്പോർട്ട് നല്‍കും.
പരമ്ബരാഗത ഡീസല്‍ എഞ്ചിനുകളെ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യം വച്ചാണ് ഹൈഡ്രജൻ പവർ ട്രെയിൻ അവതരിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിൻ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകള്‍ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


