
ന്യൂഡൽഹി : ദീർഘദൂര യാത്രകൾക്കായി ട്രെയിനുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നിയമങ്ങളുടെ അഭാവംമൂലം പല പ്രശ്നങ്ങളും ഇതിനകത്ത് സംഭവിക്കുന്നു. അതിൽ സീറ്റുകളിൽ റിസർവേഷൻ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന പൗരന്മാർക്കും ട്രെയിൻ യാത്രകളിൽ ലോവർ ബെർത്ത് ലഭിക്കാത്തതിൽ പലപ്പോഴും വിഷമിക്കുന്ന സ്ത്രീകൾക്കും ആശ്വാസമാകുന്ന ഒരു താരുമാനമാണ് റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ലോവർ ബെർത്ത് ലഭിക്കുന്ന പ്രക്രിയ ഇപ്പോൾ എളുപ്പക്കിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രഖ്യാപിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഒരു യാത്രക്കാരൻ ലോവർ ബെർത്ത് ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിലും, പ്രായവും ലിംഗഭേദവും കണക്കിലെടുത്ത് ലഭ്യതയെ അടിസ്ഥാനമാക്കി റെയിൽവേ ബുക്കിംഗ് സംവിധാനം സ്വയമേവ താഴ്ന്ന സീറ്റുകൾ അനുവദിക്കുമെന്ന് വെള്ളിയാഴ്ച (ഡിസംബർ 5) റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു. പ്രായമായവർക്കും സ്ത്രീകൾക്കും യാത്ര സുരക്ഷിതവും സുഖകരവുമാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്ലീപ്പർ, 3AC, 2AC കോച്ചുകളിൽ മുതിർന്ന പൗരന്മാർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന പൗരന്മാർക്കോ സ്ത്രീകൾക്കോ മാത്രമല്ല, വികലാംഗരായ യാത്രക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജധാനി, ശതാബ്ദി എക്സ്പ്രസ് എന്നിവയുൾപ്പെടെ എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും വികലാംഗ യാത്രക്കാർക്ക് സീറ്റ് റിസർവേഷൻ ലഭ്യമാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
സ്ലീപ്പർ & 3AC:ചട്ടങ്ങൾ അനുസരിച്ച്, സ്ലീപ്പർ, 3AC (3AC/3E) ക്ലാസുകളിൽ 4 ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് ലോവർ ബെർത്തുകളും രണ്ട് മിഡിൽ ബെർത്തുകളും ഉൾപ്പെടുന്നു.
ചെയർ കാർ: റിസർവ് ചെയ്ത സെക്കൻഡ് സീറ്റിംഗ് (2S), എസി ചെയർ കാർ (CC) ക്ലാസുകളിൽ, 4 സീറ്റുകൾ വികലാംഗ യാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്നു.
ഒഴിവുള്ള ബെർത്തുകളിൽ മുൻഗണന: യാത്രയ്ക്കിടെ ഒരു ലോവർ ബെർത്തിൽ ഒഴിവുണ്ടെങ്കിൽ, ടിടിഇക്ക് ആ സീറ്റ് മുൻഗണനാക്രമത്തിൽ മുതിർന്ന പൗരന്മാർക്കും, ഗർഭിണികൾക്കും, അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്തുകളിൽ യാത്ര ചെയ്യുന്ന വികലാംഗ യാത്രക്കാർക്കും അനുവദിക്കാം.
വീൽചെയറിൽ എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിനായി കോച്ചുകളുടെയും ടോയ്ലറ്റുകളുടെയും വാതിലുകൾ വീതികൂട്ടിയിട്ടുണ്ട്. ടോയ്ലറ്റുകൾക്കുള്ളിൽ ഗ്രാബ് റെയിലുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ വാഷ് ബേസിനുകളും കണ്ണാടികളും ആക്സസ് ചെയ്യാവുന്ന ഉയരത്തിൽ സ്ഥാപിച്ചിട്ടുണ്ട്..
കാഴ്ച വൈകല്യമുള്ള യാത്രക്കാർക്ക് നിർദ്ദേശങ്ങൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നതിന് കോച്ചുകളിൽ ബ്രെയിൽ ചിഹ്നങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



