
ഇതോ ഇന്ത്യ കാത്തിരുന്ന മധ്യനിര: പ്രതിസന്ധിയിൽ പ്രതീക്ഷയായി ഉയർന്ന് പന്തും അയ്യരും: ബുംറയില്ലാതെ ദുർബലം ഇന്ത്യൻ ബൗളിംങ്ങ്
സ്പോട്സ് ഡെസ്ക്
ചെന്നൈ: അത്യാവശ്യം നന്നായി ബൗളിംങ്ങിനെ പിൻതുണയ്ക്കുന്ന പിച്ചിൽ , ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയിട്ടും ഇന്ത്യ എന്ത് കൊണ്ടു തോറ്റു. ഉത്തരം ലളിതം – മുർച്ചയില്ലാത്ത ഇന്ത്യൻ ബൗളിംങ്ങ് തന്നെ കാരണം..! ഇന്ത്യ ഉയർത്തിയ 288 എന്ന ഭേദപ്പെട്ട സ്കോർ , രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് വിൻഡീസ് മറികടന്നത്. അതും പുഷ്പം പോലെ.
തകർച്ചയിലേയ്ക്ക് വീണ ഇന്ത്യൻ ബാറ്റിങ്ങ് നിരയെ കൈപിടിച്ച് ഉയർത്തിയ ഋഷഭ് പത്തിനും , ശ്രേയസ് അയ്യർക്കും കടുത്ത നിരാശ നൽകുന്നതായി ഇന്ത്യൻ ബൗളിംങ്ങ് നിരയുടെ പ്രകടനം. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ബുംറയില്ലാതെ ഇറങ്ങിയ ഇന്ത്യൻ ബൗളിംങ്ങ് എത്രത്തോളം ദുർബലമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഏകദിനത്തിലെ തോൽവി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 13 പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോണ്‍ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇന്‍ഡീസ് ജയം അനായാസമാക്കിയത്.
ഇന്ത്യൻ മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ യുവതാരങ്ങളായ റിഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും ഇന്നിങ്സാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടോസ് മുതല്‍ പിഴച്ച ഇന്ത്യയ്ക്ക് തുണയായത് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ട് റണ്‍സ് കണ്ടെത്താന്‍ ഓപ്പണര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ടീം സ്കോര്‍ 25ല്‍ എത്തിയപ്പോഴേക്കും രാഹുലും കോഹ്‌ലിയും മടങ്ങി. ക്രീസില്‍ നിലയുറപ്പിക്കാനായെങ്കിലും റണ്‍സ് കണ്ടെത്തുന്നതില്‍ രോഹിത്തും പരാജയപ്പെട്ടു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍ – റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി. ശ്രദ്ധാപൂര്‍വ്വം ബാറ്റുവീശിയ ഇവർ ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കൂട്ടി. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം തകര്‍ത്തത് അല്‍സാരി ജോസഫായിരുന്നു. 88 പന്തില്‍ 70 റണ്‍സുമായി ശ്രേയസ് പുറത്തായി. പിന്നാലെ 69 പന്തില്‍ 71 റണ്‍സ് നേടിയ പന്തിനെ പൊള്ളാര്‍ഡും പുറത്താക്കി, എന്നാല്‍ ആ സമയം ഇന്ത്യ 210 റണ്‍സില്‍ എത്തിയിരുന്നു.
അവസാന ഓവറുകളില്‍ ജഡേജയും കേദാര്‍ ജാദവും ചേര്‍ന്ന് നടത്തിയ പ്രകടനവും ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായതമായി. എന്നാല്‍ ക്രീസില്‍ നിലയുറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടതോടെ ജാദവ് 40 റണ്‍സിനും ജഡേജ 21 റണ്‍സിനും കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ ശിവം ദുബെയ്ക്കും കാര്യമായ സംഭാവന ഇന്ത്യന്‍ സ്കോറില്‍ നല്‍കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യന്‍ സ്കോര്‍ 287ല്‍ അവസാനിച്ചു.
ഷെല്‍ട്ടന്‍ കോട്ട്രലിന്റെ ബോളിങ്ങ് പ്രകടനമാണ് വിന്‍ഡീസിന് തുണയായത്. പത്തു ഓവറില്‍ മൂന്ന് മെയ്ഡിന്‍ ഓവറടക്കം 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് ഷെല്‍ട്ടന്‍ സ്വന്തമാക്കിയത്. അല്‍സാരി ജോസഫും കീമോ പോളും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നായകന്‍ കിറോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്തുന്നതിന് നന്നായി ബുദ്ധിമുട്ടിയ വിന്‍ഡീസിന് ഇരട്ടിപ്രഹരമേല്‍കി ടീം സ്കോര്‍ 11ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍ സുനില്‍ ആമ്ബ്രിസിനെ നഷ്ടമായി.
പിന്നീടും റണ്‍ സ്കോറിങ്ങിന്റെ വേഗത കുറവായിരുന്നെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച ഷായ് ഹോപ്പ് – ഷിമ്രോണ്‍ ഹെറ്റ്മയര്‍ കൂട്ടുകെട്ട് വിജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്. ടീം സ്കോര്‍ സാവധാനം ഉയര്‍ത്തിയ ഹെറ്റ്മയറും ഹോപ്പും സെഞ്ചുറി തികച്ചതോടെ വിന്‍ഡീസ് വിജയതീരത്തെത്തി. 106 പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ 11 ഫോറും ഏഴ് സിക്സും അടക്കം 139 റണ്‍സെടുത്തപ്പോള്‍ ഷായ് ഹോപ്പ് 151 പന്തില്‍ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിക്കോളാസ് പൂറാന്‍ 23 പന്തില്‍ 29 റണ്‍സ് നേടി.