
ഇന്ത്യൻ ഫുട്ബോള്‍ ടീമിന്‍റെ തുടരെയുള്ള തോൽവിയിൽ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മനോലോ മാർക്വേസ്.എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് മാർക്വേസ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്വേസ് ചുമതലയേറ്റ് പതിനൊന്ന് മാസത്തിനിടെ കളിച്ച പതിനാറ് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്.
- ഹോങ്കോംഗിനെതിരായ തോല്‍വിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പില്‍ യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാലു യോഗ്യതാ മത്സരങ്ങളിലും ജയിച്ചാലെ ഇന്ത്യക്ക് യോഗ്യത നേടാനാവു. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്‍റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഇതിനിടെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. മാർക്വേസിന്‍റെ ഭാവി ഈ വാർത്താസമ്മേളനത്തില്‍ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ പിന്‍ഗാമിയായാണ് ഐഎസ്‌എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകന്‍ കൂടിയായിരുന്നു മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍.ആദ്യ സീസണില്‍ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാര്‍ക്വേസ് വഹിച്ചത്. 13 മാസത്തെ കരാര്‍ കൂടി ബാക്കിയിരിക്കെയാണ് മാര്‍ക്വേസ് സ്വയം പിന്‍മാറാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.