
ഡൽഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി.
വിസിറ്റിംഗ് വിസയില്‍ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയില്‍ കേരളത്തില്‍ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതില്‍ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ജില്ലാ പൊലീസ് മേധാവികള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരാണ് ഉടൻ മടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചത്. ഇന്ത്യാക്കാരെ വിവാഹം കഴിച്ച് ദീർഘകാലമായി ഇവിടെ കഴിയുന്ന പാക് പൗരന്മാർ അടക്കമുള്ളവർ തിരികെ പോകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം വിസിറ്റ് വിസയിലും മെഡിക്കല്‍ വിസയിലും ഇന്ത്യയിലെത്തിയവരുടെ കാര്യത്തില്‍ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
ഞായറാഴ്ചക്കുള്ളില്‍ പാക് പൗരന്മാർ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്രമന്ത്രി അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാർക്ക് രണ്ട് ദിവസം കൂടി രാജ്യത്ത് തുടരാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ നടപടികള്‍ കടുപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ച നിലപാടുകള്‍ ഇവയാണ്
പാകിസ്ഥാനുമായുളള സിന്ധു നദീജലകരാര്‍ മരവിപ്പിച്ചു
അട്ടാരി ചെക്ക് പോസ്റ്റ് അടക്കും
പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി.
ഇന്ത്യയിലുള്ള പാക് പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം
മെഡിക്കല്‍ വീസ ഉള്ള പാകിസ്ഥാനികള്‍ അടക്കം 29ന് മുമ്പ് മടങ്ങണം.
പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണം.
ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.
ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറച്ചു .
സൈന്യങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം
മറുപടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച നടപടികള്‍ ഇവയാണ്
ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി.
പാകിസ്ഥാൻ വ്യോമമേഖലയില്‍ ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക്
ഷിംല കരാറില്‍ നിന്ന് പിൻമാറാനുള്ള അവകാശം വിനിയോഗിക്കും
വാഗ അതിർത്തി അടയ്ക്കും
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു
പരമാധികാരം ലംഘിച്ചാല്‍ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
സിന്ധു നദീജലകരാർ ലംഘിച്ചാല്‍ യുദ്ധമായി കണക്കാക്കുമെന്ന് ഭീഷണി