
ഷില്ലോങ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലിദ്വീപിനെ നേരിടും. ഷില്ലോംഗിൽ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും.
മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് നീലക്കുപ്പായത്തില്‍ തിരിച്ചെത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ മാലദ്വീപിനെതിരെ ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മുൻ നായകനിലായിരിക്കും.
കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യൻ ജഴ്സി അഴിച്ചുവെച്ച് വിരമക്കല്‍ പ്രഖ്യാപിച്ച ഛേത്രിയെ കോച്ച് മനോലോ മാർക്വേസ് ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ഛേത്രി വരമിച്ചതിന് ശേഷം ഇന്ത്യക്ക് ഒറ്റക്കളിയിൽപോലും ജയിക്കാൻ കഴിഞ്ഞില്ല. ഗോളടിക്കാൻ പകരക്കാരനെ കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് നാൽപതുകാരനായ ഛേത്രിയെ മാർക്വേസ് ടീമിലേക്ക് തിരികെ കൊണ്ടു വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
94 ഗോൾ നേടിയിട്ടുള്ള ഛേത്രിയുടെ നൂറ്റി അൻപത്തിരണ്ടാം മത്സരം ആയിരിക്കുമിത്. ആദ്യ ഇലവനിൽ ഉൾപ്പെട്ടില്ലെങ്കിലും ഛേത്രി മാലദ്വീപിനെതിരെ കളിക്കുമെന്ന് ഇന്ത്യൻ കോച്ച് ഉറപ്പ് നല്‍കുന്നു. സന്നാഹമത്സരമായിനാൽ ആറ് പകരക്കാർ ഉൾപ്പടെ പതിനേഴ് താരങ്ങളെ കളിപ്പിക്കാം.
ഈമാസം ഇരുപത്തിയഞ്ചിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ സന്നാഹമത്സരത്തിന് ഇറങ്ങുന്നത്. ഷില്ലോംഗിൽ ഇന്ത്യയുടെ ആദ്യ മത്സരംകൂടിയാണിത്. മോഹൻ ബഗാന്‍റെ ആഷിഖ് കുരുണിയൻ മാത്രമാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം.
ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റി ഇരുപത്തിയാറും മാലദ്വീപ് നൂറ്റി അറുപത്തിരണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യൻ പരിശീലകനായി ആദ്യ ജയം ലക്ഷ്യമിട്ടാണ് എഫ്സി ഗോവ കോച്ചായ മനോലോ മാർക്വേസ് ഇറങ്ങുന്നത്. പരസ്പരം മത്സരിച്ച 21 മത്സരങ്ങളില്‍ ഇന്ത്യ 15 തവണ ജയിച്ചു.
2021ലെ സാഫ് ചാമ്പ്യൻഷിപ്പിലായിരുന്നു ഇരു ടീമും അവസാനം ഏറ്റുമുട്ടിയത്. സുനില്‍ ഛേത്രി ഇരട്ട ഗോള്‍ നേടിയ ആ മത്സരത്തില്‍ ഇന്ത്യ 3-1ന് ജയിച്ചു.
ഇന്ത്യൻ ടീം: അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, വിശാൽ കൈത്, ആശിഷ് റായ്, ബോറിസ് സിംഗ് തങ്‌ജാം, ചിംഗ്‌ലെൻസന സിംഗ് കോൻഷാം, ഹ്മിംഗ്തൻമാവിയ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗാൻ, സുഭാഷിഷ് ബോസ്, ആഷിക് കുരുണിയൻ, എഫ് ഓജം, ലാലെങ്‌മാവിയ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്‌ജാം, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്.