ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു; 1,75,025 തീര്‍ഥാടകര്‍ക്ക് അവസരം; ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്മാറിയവര്‍ക്ക് റീഫണ്ട് നടപടി വിശദമാക്കി അധികൃതര്‍

Spread the love

സ്വന്തം ലേഖിക

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു.

കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 2019ല്‍ രണ്ട് ലക്ഷം തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുള്‍ഫത്താഹ് സുലയിനുമാണ് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് എക്‌സ്‌പോയില്‍ വച്ചാണ് ഇതുസംബന്ധമായ ചര്‍ച്ച നടന്നത്.

2020ലും 21ലും കോവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. 2022ല്‍ വിദേശ തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 79,237 പേര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി.

അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും പിന്മാറിയവര്‍ക്ക് അടച്ച പണം തിരികെ ലഭിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ പുറത്തു വിട്ടു. പണമടച്ച്‌ ഹജ്ജ് പെര്‍മിറ്റ് കൈപ്പറ്റിയവര്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരത്തിലായിരിക്കും റീഫണ്ട് നടപടികള്‍.

പണം തിരികെ ലഭിക്കുന്ന രീതികള്‍ മന്ത്രാലയം ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.
മരണം, ആരോഗ്യ വൈകല്യം, ക്രിമിനല്‍ കേസുകള്‍ എന്നീ കാരണം അല്ലെങ്കില്‍ അപകടത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ രേഖകള്‍ സമ‌ര്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും.

അറബി മാസം ശവ്വാല്‍ 14ന് ശേഷം കോവിഡ് ബാധയുണ്ടായവര്‍ക്കും ഇത് ബാധകമാണ്. ‘അബ്ഷിര്‍’ ആപ്ലിക്കേഷന്‍ വഴി ഹജ്ജ് അനുമതി പത്രം റദ്ദാക്കുകയും മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷന്‍ വഴിയോ ബുക്കിങും റദ്ദാക്കാവുന്നതാണ്.