2061 ഓടെ ലോകജനസംഖ്യ ആയിരം കോടി കടക്കും ; ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത്, കണക്കുകള്‍ പുറത്തുവിട്ട് യുഎന്‍ ; എല്ലാ വിഭാഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ കൂട്ടാനും നടപടി

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ഈ നൂറ്റാണ്ട് മുഴുവന്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ തുടരുമെന്ന് യുഎന്‍ പുറത്തുവിട്ട വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട്. 2061 ഓടെ ലോകജനസംഖ്യ ആയിരം കോടി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യ ഉയരുന്ന രാജ്യങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ കൂട്ടാനും നടപടികള്‍ എടുക്കണമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

കഴിഞ്ഞ ദിവസവമാണ് ഐക്യരാഷ്ട്രസഭയുടെ 2024 ലെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകജനസംഖ്യ ഈ നൂറ്റാണ്ടില്‍ തന്നെ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമെന്നും ശേഷം കുറയുമെന്നുമാണ് റിപ്പോര്‍ട്ടിലെ ആദ്യ പ്രവചനം. 2061ല്‍ അഥവാ 37 വര്‍ഷങ്ങള്‍ക്കകം ലോക ജനസംഖ്യ ആയിരം കോടി കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇപ്പോള്‍ 145 കോടി ജനങ്ങളുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഇന്ത്യ തന്നെയയായിരിക്കും ലോകത്ത് ജനസംഖ്യയില്‍ മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 141 കോടിയാണ് ജനസംഖ്യ. ചൈനയില്‍ ഇത് കുറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2061 ല്‍ ഇന്ത്യയുടെ ജനസംഖ്യ 161 കോടി കടക്കുമെന്നും 2085 ല്‍ ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 2054 ഓടെ പാക്കിസ്ഥാന്‍ അമേരിക്കയെ മറികടന്ന് ലോകജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താകും. വരും വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉയരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലായിരിക്കും. മിക്കവാറും എല്ലാ രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം കൊവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2080 ഓടെ ലോകത്ത് പ്രായപൂര്‍ത്തിയാകാത്തവരേക്കാള്‍ 65 വയസിന് മുകളിലുള്ളവരുടെ എണ്ണമായിരിക്കും കൂടുതല്‍. യുവജനതയുടെ എണ്ണം കൂടുന്നത് ഇന്ത്യയ്ക്ക് നേട്ടമാണെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് സര്‍ക്കാരുകളെ കാത്തിരിക്കുന്നത്. ജനസംഖ്യ ഉയരുന്ന രാജ്യങ്ങള്‍ ഭാവിയില്‍ ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും എല്ലാ വിഭാ?ഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും അവസരങ്ങള്‍ ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്നും ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുന്നുണ്ട്.