play-sharp-fill
കുമാരനല്ലൂരില്‍ കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീണ്‌ തൊഴിലാളിക്ക് പരിക്കേറ്റ സംഭവം;  നഗരസഭയുടെ ഷോപ്പിങ്ങ്‌ കോംപ്ലക്‌സിനു ബലക്ഷയം; നഗരസഭാ എന്‍ജീനിയറിങ്ങ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍ തള്ളി കൗണ്‍സില്‍ യോഗം

കുമാരനല്ലൂരില്‍ കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീണ്‌ തൊഴിലാളിക്ക് പരിക്കേറ്റ സംഭവം;  നഗരസഭയുടെ ഷോപ്പിങ്ങ്‌ കോംപ്ലക്‌സിനു ബലക്ഷയം; നഗരസഭാ എന്‍ജീനിയറിങ്ങ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍ തള്ളി കൗണ്‍സില്‍ യോഗം

സ്വന്തം ലേഖകൻ 

കോട്ടയം: കുമാരനല്ലൂരില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീണ്‌ അപകടമുണ്ടായ നഗരസഭയുടെ ഷോപ്പിങ്ങ്‌ കോംപ്ലക്‌സിനു ബലക്ഷയമെന്ന നഗരസഭാ എന്‍ജീനിയറിങ്ങ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍ തള്ളി കൗണ്‍സില്‍ യോഗം.


കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീണ്‌ സംക്രാന്തി സ്വദേശിയായ തൊഴിലാളിക്കു പരുക്കേറ്റിരുന്നു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിന്‌ ബലക്ഷയമുണ്ടെന്ന്‌ പരിശോധനയില്‍ വ്യക്‌തമായതായി മുന്‍സിപ്പല്‍ എഞ്ചിനീയര്‍ അറിയിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പൊളിച്ചുകളയണമെന്ന്‌ പറയാന്‍ എളുപ്പമാണെന്നും അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുകയാണ്‌ വേണ്ടതെന്നും കക്ഷിഭേദമന്യ കണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതിനായി നഗരസഭയുടെ നേതൃത്വത്തില്‍ വാടക്കകാരുടെ യോഗം വിളിക്കണമെന്നും കെട്ടിടം ബലപ്പെടുത്താനുള്ള ചുമതല അവര്‍ക്ക്‌ തന്നെ നല്‍കണമെന്ന നിര്‍ദേശമായിരുന്നു കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവെച്ചത്‌.

മൂന്നു മാസത്തെ വാടക ഇളവ്‌ ചെയ്‌തു നല്‍കി അതാത്‌ കച്ചവടക്കാര്‍ക്കു തന്നെ കെട്ടിടം ബലപ്പെടുത്താനുള്ള ചുമതല നല്‍കണം.നഗരസഭ എഞ്ചിനിയറിങ്‌ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേണം ജോലികള്‍ നടത്താനെന്നും ആവശ്യമുയര്‍ന്നു. നാഗമ്ബടം മുനിസിപ്പല്‍ മൈതാനത്ത്‌ എക്‌സിബിഷന്‍ നടത്താനായി കൗണ്‍സിലിന്റെ അനുമതി വാങ്ങിയില്ലെന്ന ആക്ഷേപം വലിയ ബഹളത്തില്‍ കലാശിച്ചു.

അനുമതി നല്‍കിയതില്‍ ഉദ്യോഗസ്‌ഥതലത്തില്‍ അഴിമതി നടന്നുവെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നിയമപ്രകാരം ലഭിക്കേണ്ട സെക്യൂരിറ്റി തുക വാങ്ങിയില്ലെന്നും ഇതില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ടിക്കറ്റ്‌ വില്‍പ്പനയില്‍ അനുസൃതമായി നികുതിയും ലഭിക്കണം. ഇതും വാങ്ങിയില്ല. വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ ലഭ്യമല്ലാത്തതും വിമര്‍ശനത്തിനിടയാക്കി. ടിക്കറ്റ്‌ വില്‍പ്പന പരിശോധിക്കാന്‍ നഗരസഭ ഉദ്യോഗസ്‌ഥര്‍ തയാറാകാത്തതില്‍ വീഴ്‌ചയുണ്ടായി.

ചെയര്‍പേഴ്‌സണിനെതിരെ വൈസ്‌ ചെയര്‍മാന്‍ അടക്കം കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്‌ നാടീയ രംഗങ്ങള്‍ക്കിടയാക്കി. ഏറെനേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷം ഒരാഴ്‌ചക്കുള്ളില്‍ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സെക്രട്ടറിക്ക്‌ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശം നല്‍കി.