
എസ് ഐയായി ആൾമാറാട്ടം നടത്തിയത് ഒരു വർഷത്തോളം ; വിവാഹ നിശ്ചയത്തിന് എത്തിയത് യൂണിഫോമിൽ,പ്രതിശ്രുത വരന് തോന്നിയ സംശയം യുവതിയെ കുടുക്കി
റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പിടിയിലായത്. പ്രതിശ്രുതവരന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നല്‍ഗോണ്ട റെയില്‍വേ പോലീസ് യുവതിയെ പിടികൂടിയത്.
വിവാഹ നിശ്ചയത്തിനും യുവതി യൂണിഫോമിലെത്തിയതോടെയാണ് പ്രതിശ്രുത വരന് സംശയം തോന്നിയത്. ഇതിന് പിന്നാലെ ഐ.ടി. ഉദ്യോഗസ്ഥനായ ഇയാള്‍ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. യുവതിക്ക് റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സില്‍ ജോലിയില്ലെന്ന് വ്യക്തമായതോടെ യുവാവ് ഇക്കാര്യം റയില്‍വെ പൊലീസിനെ അറിയിക്കുകയായിരുന്നു.
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ല്‍ ആർ.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവർ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം ആരംഭിച്ചത്. 2023-ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്ബോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്രത്തില്‍ ദർശനത്തിന് പോകുമ്ബോഴും യാത്രകളിലും മാളവിക എസ്.ഐ. യൂണിഫോമാണ് ധരിച്ചിരുന്നത്. ഇതോടെ യുവതി ശരിക്കും ആർ.പി.എഫ്. ഉദ്യോഗസ്ഥയാണെന്ന് പലരും തെറ്റിദ്ധരിച്ചു. ആള്‍മാറാട്ടം ‘നല്ലരീതി’യില്‍ മുന്നോട്ടുപോകുന്നതിനിടെ വനിതാ എസ്.ഐ.യ്ക്ക് സാമൂഹികമാധ്യമങ്ങളിലും ആരാധകരുണ്ടായി. ഇതിനുപുറമേ നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. മാർച്ച് എട്ടിന് നടന്ന വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഇവർ. എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ മാളവിക തന്റെ വിവാഹനിശ്ചയ ചടങ്ങിലും യൂണിഫോം ധരിച്ചാണ് എത്തിയത്. മാർച്ച് ആദ്യവാരം നടന്ന ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് ചില സംശയങ്ങള്‍ തോന്നി. പിന്നാലെ ഇയാള്‍ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം തന്നെ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവർക്ക് ഒരു ജോലിയും ഇല്ലെന്നും വ്യക്തമായി. പിന്നാലെ, ഈ വിവരം പോലീസിലും എത്തി. തുടർന്ന് റെയില്‍വേ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ഒരുവർഷമായി യുവതി ആള്‍മാറാട്ടം നടത്തുകയാണെന്നും എസ്.ഐ. യൂണിഫോം ധരിച്ച് ആളുകളെ കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ മാളവിക ഇതിന്റെ പേരില്‍ പല ആനുകൂല്യങ്ങളും സ്വന്തമാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. യൂണിഫോം ധരിച്ചെത്തുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഇവർക്ക് വി.ഐ.പി. പരിഗണന ലഭിച്ചിരുന്നു. ആള്‍മാറാട്ടത്തിലൂടെ യുവതി ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏർപ്പെട്ടിട്ടുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.